കായംകുളം: നവകേരള ബസിന് സുരക്ഷ ഒരുക്കാൻ ഇറങ്ങിയതിന്‍റെ മറവില്‍ ക്വട്ടേഷൻ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍.
കൊറ്റുകുളങ്ങര ഇടശേരി ജങ്ഷനിലെ മൊബൈല്‍ കട ഉടമ ഒറകാറശേരില്‍ വഹാബിന് (ബാബുകുട്ടൻ 36) മർദനമേറ്റ സംഭവത്തില്‍ എരുവ പടിഞ്ഞാറ് സ്വദേശികളായ അശ്വതി ഭവനത്തില്‍ ഉണ്ണി (ഉണ്ണികൃഷ്ണൻ 27), കൃഷ്ണാലയത്തില്‍ തൈബു വിഷ്ണു (26), ചേനാത്ത് വടക്കതില്‍ ജിതിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയും മറ്റും പോകുന്നത് കാണാൻ കടയുടെ മുന്നില്‍ നിന്ന വ്യാപാരിയെ ഇരുമ്ബ് പൈപ്പും ചുറ്റികയും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. നവകേരള ടീ ഷർട്ടുധാരികള്‍ നടത്തിയ അക്രമണം ഏറെ വിവാദമായിരുന്നു. സംഭവം സി.പി.എമ്മിനെയും വെട്ടിലാക്കി. കേസില്‍ ഉള്‍പ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറി അരുൻ അന്തപ്പനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇയാളടക്കമുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
2021 ല്‍ കൊറ്റുകുളങ്ങരയില്‍ ബാബുകുട്ടന്‍റെ ബന്ധുക്കളായ കാർ യാത്രികരെ തടഞ്ഞുനിർത്തി ആക്രമിച്ച് 10 ലക്ഷത്തോളം കവർന്ന കേസിലെ പ്രതികളാണ് പിടിയിലായത്. ഇവരില്‍ ചിലർക്ക് പിന്നീട് മർദനമേറ്റിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് നവകേരള സദസ്സിന്‍റെ മറവില്‍ തീർത്തതെന്നായിരുന്നു ആക്ഷേപം. സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ ഉദയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, ഷാജഹാൻ, പ്രദീപ്, ഫിറോസ് അരുണ്‍, സബീഷ്, അരുണ്‍ കൃഷ്ണൻ, വിവേക്, ശ്രീരാജ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.