തൊടുപുഴ: ഞായറാഴ്ച പുലർച്ചയുണ്ടായ തീപിടിത്തത്തില്‍ കാരിക്കോട് പലചരക്ക് – സ്റ്റേഷനറി വ്യാപാര സ്ഥാപനം കത്തി നശിച്ചു.
കാരിക്കോട് ജങ്ഷനിലെ അമ്ബാടി സ്‌റ്റോഴ്‌സാണ് കത്തി നശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തോപ്പില്‍ ഉണ്ണികൃഷ്‌ണന്‍റെ ഉടമസ്‌ഥതയിലുള്ളതാണ് സ്‌ഥാപനം. പുലർച്ച മൂന്നരയോടെ സമീപത്തെ ഹോട്ടലിലെ ജീവനക്കാരൻ ജോലിക്കെത്തിയപ്പോഴാണ് തീപടരുന്നത് കണ്ടത്.
തൊടുപുഴ ഫയർ സ്‌റ്റേഷനില്‍ നിന്ന് രണ്ട് യൂനിറ്റും, കല്ലൂർക്കാട് നിന്ന് ഒരു യൂനിറ്റും എത്തിയാണ് തീയണച്ചത്. ഫയർഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ തൊട്ടടുത്ത ആയുർവേദ മരുന്നുകട ഉള്‍പ്പെടെ സ്ഥാപനങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു. ജില്ല ഫയർ ഓഫിസർ കെ.ആർ. ഷിനോയി, സ്‌റ്റേഷൻ ഓഫിസർ അബ്ദുല്‍ സലാം, സീനിയർ ഫയർ ഓഫിസർ സാജൻ വർഗീസ്, കല്ലൂർക്കാട് സ്റ്റേഷൻ ഓഫിസർ കെ.കെ. ബിനോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷ പ്രവർത്തനം.