ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി എംഎല്‍എമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയിലെത്തി ക്രൈംബ്രാഞ്ച്. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്.
ബിജെപി 25 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ തെളിവ് തേടിയാണ് ക്രൈംബ്രാഞ്ച് എത്തിയത്. കേജരിവാളിന്‍റെ ആരോപണത്തിനെതിരെ ഡല്‍ഹി പോലീസ് കമ്മീഷണർക്ക് മുതിർന്ന ബിജെപി നേതാക്കള്‍ വെള്ളിയാഴ്ച പരാതി നല്‍കിയിരുന്നു. ഇതോടെയാണ് തെളിവുകള്‍ ആവശ്യപ്പെട്ട് കേജരിവാളിന് നോട്ടീസ് നല്‍കാൻ ക്രൈംബ്രാഞ്ച് സംഘം എത്തിയത്.
ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി തീവ്രശ്രമം നടത്തുകയാണെന്നും ഏഴ് എഎപി എംഎല്‍എമാർക്ക് ബിജെപിയില്‍ ചേരുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു കേജരിവാളിന്‍റെ ആരോപണം.