തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നില്ല എന്ന് ആരോപിച്ച് വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് എം.എല്‍.എമാരുടെ മാർച്ച്.
വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ ഔദ്യോഗിക വസതിയിലേക്കാണ് എംഎല്‍എമാർ മാർച്ച് നടത്തിയത്. വയനാട്ടില്‍ നിന്നുള്ള രണ്ട് എംഎല്‍എമാർ അടക്കം മലയോരമേഖലയിലെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ 15 എംഎല്‍എമാരാണ് പ്രതിഷേധ മാർച്ചില്‍ പങ്കെടുത്തത്.
‘ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ് പ്രതി’ എന്നെഴുതിയ ബാനറുമേന്തി നിയമസഭയ്ക്ക് മുന്നില്‍നിന്നും തുടങ്ങിയ മാർച്ച് വനംമന്ത്രിയുടെ വസതിക്ക് മുന്നില്‍ പോലീസ് തടഞ്ഞു. വന്യജീവി ആക്രമണത്തെ സർക്കാരും വനംമന്ത്രിയും ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
വനാതിർത്തി കടന്ന് നാട്ടിലെത്തുന്ന മൃഗങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണെന്നും ഇത് തടയാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഒമ്ബത് മാസത്തിനിടെ 85 പേർക്കാണ് വന്യജീവി ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ടതെന്നും സാധാരണക്കാരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇത്രയൊക്കെ ആയിട്ടും സർക്കാർ നിഷിക്രിയമാണെന്നും ഈ നില തുടർന്നാല്‍ വരുംദിവസങ്ങളില്‍ വലിയ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നല്‍കി.