തെല്‍അവീവ്: ഗസ്സയിലെ വെടിനിർത്തല്‍ സംബന്ധിച്ച ചർച്ച നീളുന്നത് ബന്ദികള്‍ക്ക് പകരം എത്ര ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണം എന്ന വിഷയത്തില്‍ തീരുമാനമാകാത്തതിനാലാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍.
ഫലസ്തീൻ കമ്മീഷൻ ഓഫ് ഡിറ്റെയ്‌നിസ് അഫയേഴ്‌സ്, ഫലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി എന്നിവയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒക്ടോബർ 7ന് ശേഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിന്ന് മാത്രം 7,000 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍, ഇക്കാലത്ത് ഗസ്സയില്‍നിന്ന് എത്ര ഫലസ്തീനികളെ തട്ടിക്കൊണ്ടുപോയി എന്നത് സംബന്ധിച്ച് കണക്കുകള്‍ ലഭ്യമല്ല.
ഗസ്സയില്‍ ഹമാസ് ബന്ദികളാക്കിയവർക്ക് പകരം ഇവരില്‍ എത്രപേരെ മോചിപ്പിക്കണമെന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ്, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമമായ വാല റിപ്പോർട്ട് ചെയ്തു. മുഴുവൻ ബന്ദികളെയും വിട്ടയക്കണമെങ്കില്‍ ഇസ്രായേല്‍ തടവിലിട്ട മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം.
കഴിഞ്ഞ വർഷം നവംബറില്‍ നടന്ന താല്‍ക്കാലിക വെടിനിർത്തലില്‍ ഓരോ ബന്ദിക്കും പകരം മൂന്ന് ഫലസ്തീൻ തടവുകാരെയാണ് വിട്ടയച്ചിരുന്നത്. എന്നാല്‍, ഇതില്‍ ചിലരെ ഇസ്രായേല്‍ വീണ്ടും പിടികൂടുകയും തടവിലിടുകയും ചെയ്തിട്ടുണ്ട്.