ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ സംഭവങ്ങള്‍. സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തെച്ചൊല്ലി മന്ത്രിയും കേരള സർവകലാശാല വിസിയും തമ്മില്‍ വാക്‌തർക്കം.
കേരള സർവകലാശാല വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നല്‍കണമെന്ന ഗവർണറുടെ നിർദേശം നിയമവിരുദ്ധമാണെന്ന പ്രമേയം പാസായതായി മന്ത്രിയും പാസായിട്ടില്ലെന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമലും നിലപാടെടുത്തു.
സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് ഇടത് പ്രതിനിധി നസീബ് പ്രമേയം അവതരിപ്പിച്ചു. 106 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലമാണ് ആവശ്യം. പ്രമേയത്തെ 26 പേർ എതിർത്തപ്പോള്‍ 65 പേർ പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ പ്രമേയം പാസായെന്ന് മന്ത്രി പ്രഖ്യാപിച്ചു.
എന്നാല്‍ പ്രമേയം പാസായില്ലെന്ന് വി സി അറിയിക്കുകയായിരുന്നു. സെനറ്റ് യോഗത്തിലെ അധ്യക്ഷൻ താനാണെന്നായിരുന്നു വി സി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ യോഗം വിളിച്ചുചേർത്തത് പ്രോ വി സി എന്ന നിലയില്‍ താനാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ വി സിയും ഇടത് അംഗങ്ങളും തമ്മില്‍ വാക്‌തർക്കം ഉടലെടുക്കുകയായിരുന്നു.
തുടർന്ന് യോഗത്തിലെ അജണ്ടകള്‍ വായിച്ച മന്ത്രി ആർ ബിന്ദു യോഗം പിരിച്ചുവിട്ടെന്ന് പ്രഖ്യാപിച്ചു. രാവിലെ 11ന് ആരംഭിക്കേണ്ട സെനറ്റ് യോഗത്തിനായി രാവിലെ ഒൻപതിനുതന്നെ ഗവർണർ നോമിനേറ്റ് ചെയ്ത ബി ജെ പിക്കാരായ 11 അംഗങ്ങളും എത്തി.