കൊച്ചി: ഓണ്‍ലൈൻ ധനകാര്യ കമ്ബനികള്‍ക്ക് മേല്‍ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രാജ്യത്തെ മുൻനിര പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ ബാങ്കിംഗ് വിഭാഗത്തിന് അപ്രതീക്ഷിതമായി കഴിഞ്ഞ മാസം പ്രധാന സേവനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റ് ഫിൻടെക്കുകളുടെയും ഇടപാടുകള്‍ പരിശോധിക്കുന്നത്.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചില്ലെന്നും ഒരാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ തുറന്ന് കള്ളപ്പണ ഇടപാടുകള്‍ നടത്താൻ അവസരമൊരിക്കിയെന്നും ഉള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങളാണ് പ്രധാന ഫിൻടെക്ക് സ്ഥാപനങ്ങള്‍ നേരിടുന്നത്.
വർഷങ്ങളായി ഫിൻടെക്ക് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതില്‍ വളരെ അയഞ്ഞ സമീപനമാണ് റിസർവ് ബാങ്ക് സ്വീകരിച്ചിരുന്നത്. യു.പി.ഐ ജനപ്രിയമാക്കുന്നതിന് ഫിൻടെക്കുകള്‍ വലിയ പങ്ക് വഹിച്ചതിനാല്‍ ഉദാരമായ നയമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
നിക്ഷേപം സ്വീകരിക്കുന്നതു മുതല്‍ വായ്പാ വിതരണവും മറ്റ് ധനകാര്യ സേവനങ്ങളും ഫിൻടെക്കുകള്‍ വഴി നല്‍കുകയാണ്.
തട്ടിപ്പുകള്‍ തടയും
ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണം കുറയ്ക്കാൻ ഫിൻടെക്കുകളുടെ നിയന്ത്രണത്തിലൂടെ കഴിയുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വർഷം ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ ധനകാര്യ തട്ടിപ്പുകളുടെ എണ്ണം 68 ശതമാനം ഉയർന്ന് 14,000 കടന്നിരുന്നു. മൊത്തം ഒരു ലക്ഷം കോടി രൂപയിലധികം തട്ടിപ്പാണ് ഇക്കാലയളവില്‍ റിപ്പോർട്ട് ചെയ്തത്. ക്രെഡിറ്റ് കാർഡ് തട്ടിപ്പുകള്‍, ഓണ്‍ലൈൻ പണാപഹരണം തുടങ്ങിയവ ഗണ്യമായി കൂടുകയാണെന്നും റിസർവ് ബാങ്ക് റിപ്പോർട്ടില്‍ പറയുന്നു.