കല്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന് (21) സഹപാഠികളില്‍നിന്ന് മർദനമേറ്റതായി പോസ്റ്റ്മോർട്ടത്തില്‍ തെളിവ്.
ശരീരത്തില്‍ നെഞ്ചിലും പിൻവശത്തും ചതവുകളുണ്ട്. പോസ്റ്റ്മോർട്ടംചെയ്ത ഫൊറൻസിക് സർജനാണ് സിദ്ധാർഥന്റേത് തൂങ്ങിമരണമാണെന്നും അതേസമയം ശരീരത്തില്‍ മുമ്ബ് മർദനത്തില്‍ പരിക്കേറ്റതിന്റെ പാടുകളുണ്ടെന്നും മൊഴിനല്‍കിയത്.
സിദ്ധാർഥന്റെ സഹപാഠികളും സീനിയർ-ജൂനിയർ വിദ്യാർഥികളുമടക്കം പന്ത്രണ്ടുപേർക്കെതിരേ റാഗിങ്നിരോധന വകുപ്പുകളുള്‍പ്പെടെ ചേർത്ത് കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ പ്രസിഡന്റ്, കോളജ് യൂണിയന്റെ മറ്റൊരു ഭാരവാഹി, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതികളായത്. ഇവരെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കേസന്വേഷണം കല്പറ്റ ഡിവൈ.എസ്.പി. ടി.എൻ. സജീവൻ ഏറ്റെടുത്തു.
വിദ്യാർഥിയുടെ ആത്മഹത്യയെത്തുടർന്ന് കോളേജിന് അവധിനല്‍കിയിട്ടുണ്ട്. കോളേജ് അടച്ചതോടെ വിദ്യാർഥികളില്‍നിന്നുള്ള മൊഴിയെടുക്കലോ, മറ്റ് അന്വേഷണങ്ങളോ നടന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സിദ്ധാർഥൻ റാഗിങ്ങിനെ തുടർന്നാണ് മരണപ്പെട്ടതെന്നു കാണിച്ച് മാതാപിതാക്കളും പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ കഴിഞ്ഞ 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലൈന്റെൻസ് ഡേ ദിനാചരണത്തിനിടെ കോളേജില്‍ തർക്കമുണ്ടായിരുന്നു. സിദ്ധാർഥൻ സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് 16-നും 17-നും സിദ്ധാർഥന് മറ്റുവിദ്യാർഥികളില്‍നിന്ന് മർദനമേറ്റെന്നും പരസ്യവിചാരണ നേരിടേണ്ടിവന്നെന്നുമാണ് ആരോപണം. മർദനമേറ്റതും പരസ്യവിചാരണയില്‍ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.സിദ്ധാർഥൻ റാഗിങ്ങിനിരയായെന്നു കാണിച്ച് ദേശീയ റാഗിങ്വിരുദ്ധ സമിതിക്കുമുമ്ബാകെ പരാതിപോയതോടെയാണ് വിഷയത്തില്‍ കോളേജ് അധികൃതർ ഇടപെടുന്നത്. തുടർന്ന് കോളേജ്തല റാഗിങ്വിരുദ്ധ സമിതി ചേർന്ന് 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുടെ പേരിലാണ് കേസെടുത്തതും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)