ഷിംല: ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളില്‍ അട്ടിമറി നടന്നതോടെ പ്രതിസന്ധിയിലായ സർക്കാരിനെ സംരക്ഷിക്കാനുള്ള നീക്കവുമായി പാർട്ടി.
മുതിർന്ന നേതാക്കളായ ഡി.കെ.ശിവകുമാറിനെയും ഭൂപീന്ദർ സിങ് ഹൂഡയെയും വിമത എംഎല്‍എമാരെ അനുയയിപ്പിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു.
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശില്‍ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് മനു അഭിഷേക് സിംഘ്വി അപ്രതീക്ഷിതമായി തോറ്റിരുന്നു. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ആറ് എം.എല്‍.എ.മാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെയാണിത്.
ഇതിന് പിന്നാലെ സുഖ്വിന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കമാരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് വിമത എംഎല്‍എമാരെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. സുഖ്വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള ആവശ്യങ്ങളാണ് വിമതർ മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസിലെ 26 എംഎല്‍എമാർക്കും ഇതേ ആവശ്യമുണ്ടെന്നും വിമതർ അവകാശപ്പെടുന്നു
മുതിർന്ന നേതാവ് ആനന്ദ് ശർമയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ചരടുവലികളാണ് ഹിമാചലിലെ അട്ടിമറിക്ക് പിന്നിലെന്നാണ് സൂചന. ഇത് തിരിച്ചറിഞ്ഞാണ് ആനന്ദ് ശർമയുമായി അടുപ്പമുള്ള ഭൂപീന്ദർ സിങ് ഹൂഡയെ അനുയയത്തിനായി നിയോഗിച്ചിരിക്കുന്നത്.
സുധീർ ശർമ, രാജേന്ദർ റാണ എന്നീ രണ്ട് എംഎല്‍എമാരാണ് വിമതർക്ക് നേതൃത്വം നല്‍കുന്നത്. അതേ സമയം വിമതരെ അയോഗ്യരാക്കണമെന്നാണ് സുഖു വിഭാഗത്തിന്റെ ആവശ്യം.
ഇതിനിടെ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഹിമാചല്‍ ഗവർണർ ശിവ്പാല്‍ ശുക്ലയെ കണ്ടു. കോണ്‍ഗ്രസ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
‘അധികാരത്തില്‍ തുടരാനുള്ള ധാർമ്മിക അവകാശം സംസ്ഥാന സർക്കാരിന് നഷ്ടപ്പെട്ടുവെന്ന് പറയാം’ ഗവർണറെ കാണുന്നതിന് മുമ്ബായി ജയ്റാം ഠാക്കൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
68 അംഗ ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരാണുള്ളത്. മൂന്ന് സ്വതന്ത്രരും സർക്കാരിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 25 എംഎല്‍എമാർ മാത്രമാണുണ്ടായിരുന്നത്. കോണ്‍ഗ്രസിനുള്ളിലെ തർക്കം തിരിച്ചറിഞ്ഞ ബിജെപി ഇവിടെ ഒഴിവ് വന്ന ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർഥിയായി കോണ്‍ഗ്രസ് വിട്ടെത്തിയ ഹർഷ് മഹാജനെ നിയോഗിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എ.മാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ സിംഘ്വിക്കും ഹർഷ് മഹാജനും 34 വോട്ടുകള്‍ ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലാണ് ഹർഷ് മഹാജൻ വിജയിയായത്.