ലഖ്നൗ: ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്റ്റ്- 2004 ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിന്റെ ലംഘനവുമാണെന്ന് അലഹബാദ് ഹൈക്കോടതി.
മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റണമെന്നും കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥിയും അടങ്ങുന്ന ലഖ്നൗ ബെഞ്ചാണ് വിധി പറഞ്ഞത്.
നിയമത്തിന്റെ ഭരണഘടനാ സാധുതയെയും കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ (ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകളെയും ചോദ്യം ചെയ്ത് അന്‍ഷുമാന്‍ സിംഗ് റാത്തോഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. മദ്രസ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണത്തിന്റെ സുതാര്യതയെക്കുറിച്ച് 2023 ഡിസംബറില്‍ ഡിവിഷന്‍ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു.
സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വേ കണക്കെടുപ്പ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ്. 2023 ഒക്ടോബറില്‍, വിദേശത്ത് നിന്ന് മദ്രസകള്‍ക്ക് ധനസഹായം ലഭിക്കുന്നത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനും (എസ്‌ഐടി) രൂപം നല്‍കി. സംസ്ഥാനത്തെ 80 ഓളം മദ്രസകള്‍ക്ക് ഏകദേശം 100 കോടി രൂപയുടെ വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് എസ്‌എഎടി കണ്ടെത്തിയിരുന്നു.
മദ്രസ ബോര്‍ഡ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പകരം ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിനോടും കേന്ദ്ര സര്‍ക്കാറിനോടും ഹൈക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു. നിയമപ്രകാരം, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങളായ ജൈനര്‍, സിഖ്, ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.