തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
അഭിരാമി താമസിച്ചിരുന്ന മെഡിക്കല്‍ കോളേജിന് അടുത്തുള്ള വീട്ടില്‍ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. ഇന്നലെ വൈകിട്ടാണ് മരണവാർത്ത ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്ബാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങള്‍ ഒന്നും തന്നെ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഹപ്രവർത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറായ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീനിയർ റസിഡൻ്റ് ഡോക്ടർ ആയിരുന്നു അഭിരാമി. മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ വാടക വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.
അഭിരാമിയെ ഫോണില്‍ വിളിച്ച് കിട്ടാതെ വന്നതോടെ അമ്മ രമാദേവി വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും വാതിലില്‍ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ പിൻഭാഗത്തെ ജനല്‍ചില്ലുകള്‍ തകർത്തപ്പോഴാണ് ബോധരഹിതയായി അഭിരാമി റൂമില്‍ കിടക്കുന്നത് കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. വൈകിട്ട് പിതാവിനെ ഫോണ്‍ വിളിച്ചതായും കൊല്ലത്തുള്ള ഭർത്താവിനടുത്തേക്ക് ഇന്ന് വൈകുന്നേരം പോകുമെന്ന് അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.