തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനും 24 ന്യൂസ് ചാനലിനും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താക്കീത്.
24 ചാനലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖർ വോട്ടിനു വേണ്ടി വോട്ടർമാർക്കും സമുദായ നേതാക്കള്‍ക്കും പണം നല്‍കുന്നു എന്ന് തരൂര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിലാണ് കമ്മീഷന്‍റെ നടപടി.
തരൂരിന്‍റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗല്‍ സെല്‍ കണ്‍വീനർ അഡ്വ ജെ. ആർ.പത്മകുമാറും എൻഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കണ്‍വീനർ വി.വി. രാജേഷും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വിഷയത്തില്‍ വിശദീകരണം തേടി കമ്മീഷൻ ശശി തരൂരിനും ചാനല്‍ മേധാവിക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കാനോ തൃപ്തികരമായ മറുപടി നല്‍കാനോ ഇരുവർക്കുമായില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടു പേർക്കും കർശനമായ താക്കീത് നല്‍കിയത്. അഭിമുഖത്തിൻ്റെ വിവാദ ഭാഗങ്ങള്‍ മറ്റേതെങ്കിലും രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും കമ്മീഷൻ വിലക്കിയിട്ടുണ്ട്.