മീററ്റിലെ മോദിപുരം മഹാഋഷി ദയാനന്ത് ഇൻറർ കോളേജിലെ വിദ്യാർഥിയാണ് അൻഷുല്‍ കുമാർ. അമിത ഉത്കണ്ഠയോടെയാണ് കുട്ടി പരീക്ഷാഫലം കാത്തിരുന്നത്. മികച്ച നേട്ടം തന്നെയാണ് അൻഷുല്‍ പ്രതീക്ഷിച്ചിരുന്നത്. ഫലം വന്നപ്പോള്‍ സന്തോഷിച്ചുവെങ്കിലും അതിന് പിന്നാലെ ബോധം കെട്ട് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ചയാണ് ഉത്തർ പ്രദേശിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷാഫലം പുറത്ത് വന്നത്. പത്താം ക്ലാസ്സില്‍ 89.55 ശതമാനം പേരും 12-ാം ക്ലാസ്സില്‍ 82.60 ശതമാനം പേരും പാസ്സായിട്ടുണ്ട്.
“പരീക്ഷാഫലം വന്നപ്പോള്‍ അൻഷുലിന് അമിതമായി സന്തോഷം തോന്നി. അല്‍പം കഴിഞ്ഞപ്പോഴേക്കും അവൻ കുഴഞ്ഞ് വീണു. ഞങ്ങള്‍ക്കെല്ലാവർക്കും വല്ലാത്ത ഞെട്ടലുണ്ടാക്കിയ സംഭവമാണിത്,” പോസ്റ്റ് ഓഫീസില്‍ കരാർ ജീവനക്കാരനായി ജോലി ചെയ്യുന്ന അൻഷുലിൻെറ പിതാവ് പറഞ്ഞു. കുട്ടിക്ക് പെട്ടെന്ന് തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. ഇതോടെ വേഗം തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കിയതിന് ശേഷമാണ് അൻഷുലിൻെറ ആരോഗ്യനില മെച്ചപ്പെട്ടത്. നിലവില്‍ കുട്ടി തുടർ ചികിത്സയില്‍ തന്നെയാണ് കഴിയുന്നത്.
പരീക്ഷാഫലം വരുന്നതിൻെറ നിരാശയില്‍ കുട്ടികള്‍ ജീവനൊടുക്കുന്നതും മറ്റും നമ്മുടെ നാട്ടിലെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അമിതമായ ഉത്കണ്ഠ അവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പരീക്ഷാ പേടിയെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണയും ബോധവല്‍ക്കരണവും നല്‍കേണ്ടതിൻെറ ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ ഓർമ്മിപ്പിക്കുന്നത്.