മൊഗാദിഷു: സോമാലിയൻ തീരത്ത് ഒരു മാസത്തിലേറെയായി കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ചരക്ക് കപ്പലും ജീവനക്കാരെയും മോചിപ്പിച്ചതായി യൂറോപ്യൻ യൂണിയന്റെ സമുദ്ര സുരക്ഷാ സേന തിങ്കളാഴ്ച അറിയിച്ചു.
ഇന്ത്യൻ മഹാ സമുദ്രത്തിലെ കടല്‍കൊള്ളക്കാരെ തടയുന്നതിനും കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച സംവിധാനമാണ് ഓപറേഷൻ അറ്റ്ലാന്റ.
ബംഗ്ലാദേശ് പതാക ഘടിപ്പിച്ച കാർഗോ കപ്പലായ എം.വി അബ്ദുല്ലയിലെ 23 ജീവനക്കാരെയും കപ്പലും 32 ദിവസത്തിനു ശേഷമാണ് മോചിപ്പിക്കുന്നത്. എന്നാല്‍, ഏത് സാഹചര്യത്തിലാണ് കപ്പല്‍ വിട്ടയച്ചതെന്ന് വ്യക്തമല്ല.
സോമാലിയയുടെ തീരദേശ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന് ഏകദേശം 1,100 കിലോമീറ്റർ കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തില്‍ വെച്ച് മാർച്ച് 12നാണ് കടല്‍ കൊള്ളക്കാർ കപ്പല്‍ പിടിച്ചെടുക്കുന്നത്. മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയില്‍ നിന്ന് യു.എ.ഇയിലെ ഹംരിയയിലേക്ക് പോകുന്നതിനിടെ ഇരുപതോളം സായുധ അക്രമികള്‍ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ചാറ്റോഗ്രാം ആസ്ഥാനമായുള്ള കബീർ സ്റ്റീല്‍ ആൻഡ് റീ-റോളിംഗ് മില്‍ ഗ്രൂപ്പിൻ്റെ സഹോദര കമ്ബനിയായ എസ്.ആർ. ഷിപ്പിംഗ് ലൈനിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്ന് കമ്ബനി മീഡിയ ഉപദേഷ്ടാവ് മിസാനുല്‍ ഇസ്ലാം ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.