ലക്നൗ; ഭാരതത്തിന്റെ സംസ്‌കാരം ആഗോളതലത്തില്‍ വിളിച്ചോതാൻ മഥുരയിലെ വൃന്ദാവനിലുള്ള ചന്ദ്രോദയ മന്ദിരം. 70 നിലകളില്‍ നിർമ്മിക്കുന്ന മന്ദിരം ഇപ്പോള്‍ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും നിർമ്മാണം പൂർത്തിയാകുന്നതോടെ ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ചന്ദ്രോദയ മന്ദിരത്തിലൂടെ ലോകത്തിനു മുന്നിലെത്തുമെന്നും ബെംഗളൂരു ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് ചഞ്ചലപതി ദാസ പറഞ്ഞു.
” ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ പോലും വളരെ അഭിമാനത്തോടെ നോക്കികാണുകയാണ്. ലോകരാജ്യങ്ങള്‍ക്കൊപ്പം ഭാരതം മുന്നേറുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പദ്ധതികള്‍ ആവിഷ്‌കാരം ചെയ്യുന്നു. അദ്ദേഹം പ്രവാസികളെയും വിദേശീയരെയും ഭാരതത്തിലേക്ക് ആകർഷിപ്പിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ പൈതൃകം നിലനിർത്തുന്നതിനും പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. വിദേശീയർ വൃന്ദാവനിലേക്ക് വരികയാണെങ്കില്‍ അവർക്ക് തീർച്ചയായും നമ്മുടെ സംസ്‌കാരവും ആത്മീയതയും ഇഷ്ടപ്പെടും. അവർ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട് ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കും”.- ചഞ്ചലപതി ദാസ പറഞ്ഞു.
ഭഗവത്ഗീതയിലെ സന്ദേശങ്ങള്‍ ഭാരതീയരെ പോലെ തന്നെ വിദേശീയർക്കും മനസിലാക്കാൻ സാധിക്കും. ഇതിലൂടെ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലകള്‍ വളരുന്നതിനൊപ്പം സാംസ്‌കാരിക മൂല്യങ്ങള്‍ വളർത്തുന്നതിനും സഹായിക്കുന്നു. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ വർദ്ധിപ്പിക്കുന്നതിനും വൃന്ദാവനിലെ ചന്ദ്രോദയ മന്ദിരം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
80 മില്യണ്‍ ഡോളർ ചെലവഴിച്ച് നിർമ്മിക്കുന്ന ചന്ദ്രോദയ മന്ദിരത്തിന് 70 നിലകളും 210 മീറ്റർ ഉയരവുമുണ്ടായിരിക്കും. അഷ്ടഭുജാകൃതിയില്‍ നിർമ്മിക്കുന്ന മന്ദിരത്തില്‍ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കും. വാഹനങ്ങള്‍ നിർത്തിയിടാനുള്ള സൗകര്യങ്ങള്‍, മള്‍ട്ടിലെവല്‍ പാർക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ മന്ദിരത്തില്‍ നിർമ്മിക്കും. ഒരേ സമയം 3,000 കാറുകള്‍ ഇവിടെ നിർത്തിയിടാൻ സാധിക്കുമെന്നും ചഞ്ചലപതി ദാസ പറഞ്ഞു.