തൃശൂർ: തൃശൂർ പൂര ചടങ്ങുകള്‍ അലങ്കോലമാക്കാൻ ആസൂത്രിതനീക്കം നടന്നെന്ന് സംശയിക്കുന്ന വിവരങ്ങള്‍ പൊലീസ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ചതായി സൂചന.
ഇതിന്റെ ഭാഗമായി അന്ന് രാത്രി ചില നേതാക്കള്‍ തമ്മില്‍ കണ്ടെന്നും ഫോണ്‍ മുഖേന ബന്ധപ്പെട്ടെന്നും വിവരം ലഭിച്ചതായാണറിയുന്നത്. പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയതിന് പിന്നാലെ ചില വാട്സ്‌ആപ് ഗ്രൂപ്പുകളില്‍ കാമ്ബയിൻ സ്വഭാവത്തില്‍ വിവരങ്ങള്‍ പരന്നത് ആസൂത്രണത്തിന്‍റെ ഭാഗമാണെന്ന സംശയത്തിലാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം.
വിവാദങ്ങള്‍ക്ക് തൊട്ടുമുമ്ബ് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയടക്കം ചില സംഘ്പരിവാർ നേതാക്കള്‍ തൃശൂരിലുണ്ടായിരുന്നു. അന്ന് രാത്രി വൈകി നടന്ന ചർച്ചയില്‍ വത്സൻ തില്ലങ്കേരി എങ്ങനെ പങ്കെടുത്തെന്ന് അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
ചില ദേവസ്വം ഭാരവാഹികളുമായി ഈ നേതാക്കള്‍ ചർച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രശ്നം ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പൊലീസിന്‍റെ, പ്രത്യേകിച്ച് കമീഷണറുടെ തെറ്റായ രീതികളാണ് വലിയൊരളവോളം പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെങ്കിലും അതിന് വഴിയൊരുക്കുന്ന രൂപത്തില്‍ ആരെങ്കിലും പ്രവർത്തിച്ചോയെന്നാണ് ഇന്‍റലിജൻസ് പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ലെന്നും കരുതുന്നു.
തിരുവമ്ബാടി ദേവസ്വം സെക്രട്ടറി വിളിച്ചിട്ടാണ് രാത്രി വൈകി അവിടെയെത്തിയതെന്നാണ് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞതെങ്കിലും അത് ശരിയല്ലെന്ന് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. പുലർച്ച രണ്ടിന് ഇങ്ങോട്ടാണ് വിളി വന്നതെന്നും സുരേഷ് ഗോപിക്കു വേണ്ടി ബി.ജെ.പി നേതാവിന്‍റെ ഗ്രൂപ് കാള്‍ ആയിരുന്നു അതെന്നുമാണ് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞത്. ഒരു സംഘ്പരിവാർ നേതാവും അപ്പോള്‍ ലൈനിലുണ്ടായിരുന്നു. സേവാഭാരതിയുടെ ആംബുലൻസില്‍ സുരേഷ് ഗോപി ദേവസ്വം ഓഫിസിലെത്തുമ്ബോള്‍ സ്ഥലത്ത് ഒരു സംഘ്പരിവാർ നേതാവുണ്ടായിരുന്നു.
ഹരജി മേയ് 22ന് പരിഗണിക്കും
കൊച്ചി: തൃശൂർ പൂരം തടസ്സപ്പെടുത്തിയ പൊലീസ് നടപടിക്കെതിരായ ഹരജി ഹൈകോടതി വേനലവധിക്കുശേഷം മേയ് 22ന് പരിഗണിക്കാൻ മാറ്റി. സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകനെതിരെ നടപടിയെടുക്കണമെന്നും ഉത്സവങ്ങള്‍ നടക്കുമ്ബോള്‍ പൊലീസ് ഏതുരീതിയില്‍ പെരുമാറണമെന്നതില്‍ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും തൃശൂർ സ്വദേശി പി. സുധാകരൻ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു.
സ്വരാജ് റൗണ്ട് പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചെന്നും ഘോഷയാത്ര തടസ്സപ്പെടുത്തിയെന്നും ഹരജിയില്‍ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പൊലീസ് ഉദ്യോഗസ്ഥൻ പൂരത്തിന് ലാത്തിച്ചാർജ് നടത്തിയെന്നും ആരോപിച്ചു. ഉദ്യോഗസ്ഥനെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലേയെന്ന് ജസ്റ്റിസ് വി.ജി. അരുണും ജസ്റ്റിസ് എസ്. മനുവുമടങ്ങുന്ന ഡിവിഷൻബെഞ്ച് ആരാഞ്ഞു. ഒട്ടേറെ പേരാണ് പൂരത്തിന് എത്തുന്നത്. ക്രമസമാധാനപാലനത്തിനല്ലേ പൊലീസ് ശ്രമിച്ചതെന്നും ആരാഞ്ഞു. എന്നാല്‍, ഘോഷയാത്രക്ക് മുന്നില്‍ കുത്തുവിളക്ക് പിടിച്ചിരുന്നയാളെ കമീഷണർ ശാരീരികമായി കൈകാര്യം ചെയ്തെന്നും ഹരജിക്കാരൻ ആരോപിച്ചു.