ദോഹ: മൂന്ന് ദിവസം നീണ്ട ഏഷ്യൻ സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി തിരിച്ചെത്തി. നേപ്പാള്‍ സന്ദർശിച്ച ആദ്യ അറബ് നേതാവായ അമീറിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് അമീർ നേപ്പാളിലെത്തിയത്.
രാജ്യത്തെത്തിയ ആദ്യ അറബ് നേതാവിന് ഊഷ്മളമായ വരവേല്‍പ്പാണ് നേപ്പാള്‍ ഒരുക്കിയത്. അമീറിന്റെ സന്ദർശനം പ്രമാണിച്ച് ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡല്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിന് കരാറുകള്‍ ഒപ്പുവെച്ചു. തിങ്കളാഴ്ച ധാക്കയിലെത്തിയ അമീറിനെ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് വരവേറ്റത്. തുടർന്ന്, പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടികാഴ്ച നടത്തി.
അമീറിന്റെ സന്ദർശനത്തിന്റെ ഓർമക്കായി ധാക്കയില്‍ നിർമിച്ച പുതിയ പാർക്കിനും റോഡിനും അമീറിന്റെ പേരു നല്‍കി. ബംഗ്ലാദേശ് നഗരങ്ങളും തെരുവുകളും അലങ്കരിച്ച് ഹൃദ്യമായ വരവേല്‍പാണ് ധാക്കയില്‍ അമീറിന് ലഭിച്ചത്.നിക്ഷേപ, ഊർജ, നയതന്ത്ര, വിദ്യഭ്യാസ മേഖലകളില്‍ കരാറിലും ഒപ്പുവെച്ചു. ഫിലിപ്പീൻസിലും അമീറിന് ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്.