ന്യൂഡല്‍ഹി: പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യുന്നതില്‍ തടസമില്ലെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍.
ഇ.ഡി സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. അറസ്റ്റ് വിലക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിലപാടെടുത്തതിനു പിന്നാലെയാണ് കേജ്രിവാളിന്റെ വസതിയിലെത്തി പരിശോധന നടത്തിയതും കസ്റ്റഡിയിലെടുത്തതുമെന്ന് ഇ.ഡി അറിയിച്ചു. അറസ്റ്റിനെയും ഇ.ഡി കസ്റ്റഡിയില്‍ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്ത് കേജ്രിവാള്‍ സമർപ്പിച്ച ഹർജിയിലാണ് നിലപാട് വ്യക്തമാക്കിയത്.
ഒൻപതു തവണ സമൻസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല. കോഴയിടപാടിന് ഉപയോഗിച്ച 170ല്‍പ്പരം മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് കടന്നതെന്ന് ഇ.ഡി വ്യക്തമാക്കി. കേജ്രിവാളിന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. ഇ.ഡിയുടെ സത്യവാങ്മൂലത്തിന് കേജ്രിവാളിന്റെ മറുപടി കൂടി ലഭിച്ച ശേഷം അടുത്തയാഴ്ച വിഷയം സുപ്രീംകോടതി പരിഗണിക്കും.
മദ്യനയക്കേസിലെ മൊഴി മാറ്റാൻ സാക്ഷികള്‍ക്ക് മേല്‍ ശക്തരായ വ്യക്തികള്‍ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ഇ.ഡി ഡല്‍ഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. കേസിലെ പ്രതിയും ബി.ആർ.എസ് നേതാവുമായ കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ.ഡിയുടെ അഭിഭാഷകൻ സൊഹേബ് ഹൊസൈൻ ഇക്കാര്യം പറഞ്ഞത്. മൊഴി മാറ്റണമെന്ന് ചില മാപ്പുസാക്ഷികള്‍ ഏജൻസിയോട് അഭ്യർത്ഥിക്കുന്നുണ്ട്. കവിത സമ്മർദ്ദം ചെലുത്തുന്നതായി മാപ്പുസാക്ഷി അരുണ്‍ പിള്ള പറയുന്നു. കോഴയിടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലെ പ്രധാനിയാണ് കവിതയെന്നും ഇ.ഡി ആരോപിച്ചു. വാദമുഖങ്ങള്‍ പൂർത്തിയായതിനെ തുടർന്ന് ജാമ്യാപേക്ഷയില്‍ മേയ് ആറിന് വിധി പറയാനായി കോടതി മാറ്റി.