ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ പുതിയ വെളിപ്പെടുത്തലുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിൽ തന്റെ ഫേക്ക് കെജ്‌രിവാൾ ഉണ്ടെന്നാണ് വാദം. താൻ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ അതേപടി അനുകരിക്കുകയാണെന്ന് ആരോപിച്ച കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയെ ഫേക്ക് കെജ്‌രിവാൾ എന്നും അഭിസംബോധന ചെയ്തു.
‘ഇവിടെ ഒരു ഫേക്ക് കെജ്‌രിവാൾ ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ട്. പഞ്ചാബിൽ ഞാൻ എന്ത് വാഗ്ദാനം നടത്തിയാലും രണ്ട് ദിവസം കഴിഞ്ഞാൽ അതേപടി ഇയാൾ ആവർത്തിക്കും. ഒരു പണിയുമെടുക്കാത്ത വ്യാജൻ’ പഞ്ചാബിലെ മോഗയിലെത്തിയ അരവിന്ദ് കെജ്‌രിവാൾ അവിടെ എത്തിച്ചേർന്ന സ്ത്രീകളോട് പറഞ്ഞു. പഞ്ചാബിൽ മോഹല്ല ക്ലീനിക്‌സ് താൻ പ്രഖ്യാപിച്ചതാണ്. ഇതുതന്നെ ഫേക്ക് കെജ്‌രിവാൾ പ്രഖ്യാപിച്ചുവെന്നും പക്ഷേ എല്ലാവർക്കും ലഭ്യമാക്കിയില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിലെ തന്നെ വലിയ പദ്ധതിയെന്ന് വിശേഷിപ്പിച്ച് പുതിയ വാഗ്ദാനവും പഞ്ചാബിലെത്തിയ കെജ്‌രിവാൾ നടത്തി. പഞ്ചാബിൽ എഎപി അധികാരത്തിലേറിയാൽ 18 തികഞ്ഞ എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. അത് പ്രതിമാസം തുടർച്ചയായി നടപ്പിലാക്കുമെന്നുള്ള വാഗ്ദാനവും മോഗയിൽ തടിച്ചുകൂടിയ സ്ത്രീകൾക്ക് കെജ്‌രിവാൾ നൽകി. എഎപിക്ക് ഒരവസരം തന്നാൽ പഞ്ചാബിലെ സ്ത്രീകളുടെ ഭാവി തന്നെ മാറുമെന്നാണ് കെജ്‌രിവാളിന്റെ വാക്ക്.