അബുജ: ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ മഴയും മിന്നല്‍ പ്രളയവും തുടരവേ, നൈജീരിയയില്‍ പേമാരിയില്‍ ജയില്‍ തകർന്ന് നൂറിലധികം തടവുകാർ രക്ഷപെട്ടു.
നൈജീരിയയിലെ തലസ്ഥാന നഗരമായ അബുജയ്‌ക്ക് സമീപമുള്ള ജയിലില്‍ നിന്ന് നൂറിലധികം തടവുകാർ രക്ഷപ്പെട്ടതായി ജയില്‍ അധികൃതർ അറിയിച്ചു. സുലേജ പട്ടണത്തിലെ ഇടത്തരം സുരക്ഷാ ജയിലിന്റെ ചുറ്റു മതില്‍ കനത്ത മഴയെത്തുടർന്ന് തകർന്ന് വീഴുകയായിരുന്നു.
ബുധനാഴ്ച രാത്രി മണിക്കൂറുകളോളം നീണ്ടുനിന്ന മഴയില്‍ നൈജർ സ്റ്റേറ്റിലെ പലയിടങ്ങളിലും നാശനഷ്ടമുണ്ടായി. ആകെ 118 തടവുകാർ രക്ഷപെടുകയും അതില്‍ പത്ത് പേരെ പിന്നീട് തിരികെ പിടികൂടുകയും ചെയ്തു. ബാക്കിയുള്ളവരെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
രക്ഷപെട്ട തടവുകാരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാലോ സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങള്‍ കണ്ടാലോ അടുത്തുള്ള സെക്യൂരിറ്റി ഏജൻസിയെ അറിയിക്കാൻ പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
രക്ഷപ്പെട്ടത് ഏതൊക്കെ വിഭാഗം തടവുകാരാണ് എന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും അധികൃതർ നല്‍കിയില്ല. എന്നാല്‍ മുമ്ബ് ബോക്കോ ഹറാം സായുധ സംഘത്തിലെ അംഗങ്ങളെ സുലേജ ജയിലില്‍ അടച്ചിട്ടുണ്ട്.
സുലേജ പട്ടണത്തെയും അയല്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന വിശാലമായ വനങ്ങളിലേക്ക് ഈ കുറ്റവാളികള്‍ രക്ഷപെട്ടിട്ടുണ്ടാകും എന്നാണ് സൂചന. ഈ പ്രദേശം ക്രിമിനല്‍ സംഘങ്ങളുടെ ഒളിത്താവളങ്ങളാണ്.
ഒട്ടേറെ പ്രമാദമായ ജയില്‍ ചട്ടങ്ങള്‍ക്കും ജയില്‍ കലാപങ്ങള്‍ക്കും പേരുകേട്ട രാജ്യമായ നൈജീരിയയിലെ മിക്ക ജയിലുകളും 1960-ല്‍ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുമ്ബ് കൊളോണിയല്‍ കാലഘട്ടത്തില്‍ നിർമ്മിച്ചവയാണ്.ദുർബലമായ അടിസ്ഥാന സൗകര്യങ്ങളും തീവ്രവാദ ആക്രമണങ്ങളും കാരണം സമീപ വർഷങ്ങളില്‍ ആയിരക്കണക്കിന് തടവുകാർ രക്ഷപ്പെട്ടിട്ടുണ്ട്, 2022 ജൂലൈയില്‍ തലസ്ഥാനമായ അബുജയിലെ ഉയർന്ന സുരക്ഷാ ജയിലില്‍ ഐസിസ് (ISIL) ആക്രമണം നടത്തി 440 തടവുകാരെ മോചിപ്പിച്ച സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു.