റ്റുപെക്ക (കാൻസസ്)∙ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും സെനറ്റർ ലീഡറുമായ ബോബ് ഡോൾ (98) അന്തരിച്ചു. 1923 ജൂലായ് 22ന് റസ്സൽ കാൻസസിലായിരുന്നു ജനനം. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ബോബ് ഡോൾ മാരകമായി മുറിവേറ്റുവെങ്കിലും അതിനെ മനോധൈര്യം കൊണ്ടു അതിജീവിച്ചു. ബോബ് ഡോളിന്റെ മരണം ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഭാര്യ എലിസബത്ത് ഡോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 1942 മുതൽ 48 വരെ യുനൈറ്റഡ് സ്റ്റേറ്റ് ആർമി അംഗമായിരുന്നു.
2021 ഫെബ്രുവരിയിൽ സ്റ്റേജ് 4 കാൻസറാണെന്ന് ബോബു ഡോൾ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കാൻസസിൽ നിന്നും റിപ്പബ്ലിക്കൻ സെനറ്ററായി 1969 ലാണ് തിരഞ്ഞെടുക്കപ്പെട്ടത്. പതിനൊന്നു വർഷം സെനറ്റിലെ റിപ്പബ്ലിക്കൻ ലീഡറായിരുന്നു.1996 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായും 1976 ൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമായിരുന്നു. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു.
യുഎസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപിനെ എൻഡോഴ്സ് ചെയ്ത ഏക മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി കൂടിയായിരുന്നു ബോബ് ഡോൾ.
നോർത്ത് കരോലിനാ മുൻ യുഎസ് സെനറ്റർ എലിസബത്ത് ഡോളാണ് ഭാര്യ. 2018 ൽ ഡോളിന്റെ സേവനത്തെമാനിച്ചു കൺഗ്രഷണൽ ഗോൾഡ് മെഡൽ സമ്മാനിച്ചിരുന്നു. ഡിസംബർ അഞ്ചിന് ഉറക്കത്തിനിടെയായിരുന്നു ഡോളിന്റെ മരണം.
പി പി ചെറിയാൻ