ന്യൂഡൽഹി: ഇന്ത്യ ഏറ്റവും വിശ്വസ്ഥരായ രാജ്യമെന്ന് കസാഖിസ്ഥാൻ. വാണിജ്യ പ്രതിരോധ രംഗമടക്കം എല്ലാ മേഖലയിലും ഇന്ത്യ നൽകുന്ന സഹായം വിലമതിക്കാനാവാത്തതെന്നും കസാഖിസ്ഥാൻ വിദേശകാര്യമന്ത്രി മുഖ്താർ തിലേബുർദ്ദി പറഞ്ഞു. ഇന്ത്യയുടമായി എല്ലാ രംഗത്തും ശക്തവും തന്ത്രപ്രധാനവുമായ ദീർഘകാല ബന്ധമാണ് ഉദ്ദേശിക്കുന്നതെന്നും തിലേബുർദ്ദി പറഞ്ഞു. മൂന്നാമത് ഇന്ത്യ-മദ്ധ്യേഷാ സംവാദ പരിപാടിയിലാണ് കസാഖിസ്ഥാൻ മന്ത്രിയുടെ പരാമർശം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ.
ഈ സമ്മേളനം മറ്റൊരു നാഴികക്കല്ലായി മാറുമെന്നതിൽ തങ്ങൾക്ക് യാതൊരു സംശയവുമില്ല. മദ്ധേഷ്യൻ ഫോറത്തിൽ അംഗങ്ങളായുള്ള എല്ലാ രാജ്യങ്ങളുടേയും മുൻഗണനാ ക്രമം തീരുമാനിക്കാനും കർമ്മപദ്ധതിരൂപീകരിക്കാനും സഹകരിക്കേണ്ട മേഖലകൾ പരസ്പരം അറിയാനും ഏറെ നിർണ്ണായകമാണ് ഈ സമ്മേളനം. മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ 3-ാം വാർഷിക സമ്മേളനം ഇന്ത്യയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
മദ്ധ്യേഷ്യൻ മേഖല പ്രതിരോധത്തേക്കാൾ മാനുഷിക വിഷയങ്ങളിലാണ് മുൻതൂക്കം നൽകേണ്ടത്. കാലാവസ്ഥാ വ്യതിയാനം പ്രധാന ചർച്ചയാകുന്നതിനൊപ്പം കൃഷി, ജനങ്ങളുടെ ജീവിത നിലവാരം, ആരോഗ്യം എന്നീ വിഷയത്തിലൂന്നിയുള്ള ശാസ്ത്ര-ബഹിരാകാശ-സാങ്കേതിക രംഗത്തിലും എല്ലാ രാജ്യങ്ങളും മുന്നേറണമെന്നും കസാഖിസ്ഥാൻ മന്ത്രി അഭിപ്രായപ്പെട്ടു.