പത്തനംതിട്ട: കാലിഫോർണിയയിൽ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസിൽ അറസ്റ്റിലായ ഫാ. ശ്ലോമോ ഐസക് ജോർജിനെ (57) വൈദികവൃത്തിയിൽ നിന്ന് നീക്കം ചെയ്തു. സഭയുടെ എല്ലാ ശുശ്രുഷകളിൽ നിന്നും ഒഴിവാക്കുകായും ചെയ്തു.
ഇത് സംബന്ധിച്ച് തീരുമാനമെടുത്തത് ഫെബ്രുവരി 26-നു ദേവലോകത്തു ചേർന്ന എപ്പിസ്‌കോപ്പൽ സിനഡ് ആണ്. സൗത്ത് വെസ്റ്റ് അമേരിക്ക ഡയോസിസിൽ നിന്ന് നീക്കം ചെയ്യാനും സിനഡ് ഉത്തരവിട്ടു. ഇതിനായി ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഭദ്രാസനത്തിന്റെ അസി. മെത്രാപ്പോലീത്ത ഡോ. സക്കറിയാ മോർ അപ്രേം തിരുമേനിയെ ചുമതലപ്പടുത്തി.
ഇതുപ്രകാരം അഭിവന്ദ്യ മെത്രാപോലീത്ത വൈദികർക്കും വിശ്വാസികൾക്കും അയച്ച കത്തിൽ ഫാ. ശ്ലോമോയെ ഇനിമേൽ ഭദ്രാസനത്തിൽ വൈദികനായി അംഗീകരിക്കില്ലെന്നും യാതൊരുവിധ വൈദിക ചുമതലകൾ നടത്താൻ അദ്ദേഹത്തിന് അനുമതിയില്ലെന്നും വ്യക്തമാക്കി.
ഇക്കാര്യങ്ങൾ അമേരിക്കയിലെ സിവിക്ക് അധികാരികളെ അറിയിക്കുമെന്നും ഭദ്രാസന വൈദികനെന്ന നിലയിലുള്ള അംഗീകാരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുമെന്നും കത്തിൽ വ്യക്തമാക്കി. കത്തിന്റെ കോപ്പി ഇ-മലയാളിക്കും ലഭിക്കുകയുണ്ടായി
വീട്ടുകാർ പുതുതായി തുടങ്ങുന്ന ബിസിനസ് ആശീർവദിക്കാൻ ആണ് വൈദികനെ വീട്ടുകാർ വിളിച്ചത്. മാതാപിതാക്കൾ പുറത്തു പോയ സമയത്ത് തെറ്റായി പെരുമാറി എന്നാണ് കേസ്. 2019 ഒക്ടോബറിലായിരുന്നു സംഭവം. ഇതേത്തുടർന്ന് വൈദികനെ സസ്‌പെൻഡ് ച്യ്തിരുന്നു. വിഷയം അന്വേഷണത്തിലിരിക്കെ രൂപതയുടെ അധികാരപരിധിയിലുള്ള ഏതെങ്കിലും ഇടവകകളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി.
ഏതെങ്കിലും വ്യക്തികൾക്കെതിരെ, പ്രത്യേകിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഡയോസിസ് വ്യക്തമായിരുന്നു. വൈദിക അംഗങ്ങളുടെ വിശ്വാസത്തിന്റെ മ്ലേച്ഛമായ ദുരുപയോഗം സമ്മതിക്കില്ല.
പ്രത്യക്ഷമായോ പരോക്ഷമായോ ആരോപിക്കപ്പെടുന്ന ഈ ദുഷ്പ്രവൃത്തിക്ക് വിധേയരായ എല്ലാ വ്യക്തികൾക്കും ഒപ്പം രൂപത നിലകൊള്ളുന്നുവെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കിയിരുന്നു.