നെടുമങ്ങാട്: സമരമുഖങ്ങളിലെയടക്കം കരുത്തനായ നേതാവിനെ അനുസ്മരിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.
ശക്തിധരന്‍റെ ഫേസ്ബുക് കുറിപ്പ്. അന്തരിച്ച തലേക്കുന്നില്‍ ബഷീറിനെ അനുസ്മരിച്ച് തങ്ങളുടെ ഗുരുവാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒപ്പം തലേക്കുന്നില്‍ ബഷീറിനെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെക്കുന്നു.
‘ അനുസ്മരണ കുറിപ്പുകളില്‍ മിക്കവരും ബഷീറിന്റെ പക്വതയാര്‍ന്ന സ്വഭാവത്തെക്കുറിച്ചും ശാലീനമായ പ്രകൃതത്തെക്കുറിച്ചും എഴുതിക്കണ്ടു. ഞാന്‍ ആദ്യമായി കാണുന്ന ബഷീര്‍ അത്ര ശാലീന സ്വഭാവക്കാരനായിരുന്നില്ല. ഒരിക്കല്‍ തലസ്ഥാനത്ത് അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററിന് മുന്നില്‍ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നു. പൊലീസുകാര്‍ക്കിടയിലേക്ക് തൂവെള്ള വസ്ത്രമണിഞ്ഞ ഒരു കൃശഗാത്രന്‍ ഇടിച്ചു കയറുന്നത് കണ്ടു. ഒപ്പം ഇടിമുഴക്കം പോലെ ആക്രോശവും.
‘ഒരെണ്ണത്തിനെ തൊട്ടാല്‍ ഒരുത്തന്റെയും തൊപ്പി കാണില്ല. ഓര്‍ത്തോ’ എന്ന ഭീഷണി. അതേവരെ പൊലീസിനെ ഒളിച്ചുനിന്ന് എറിഞ്ഞേ എനിക്ക് പരിചയമുണ്ടായിരുന്നുള്ളൂ. ഈ ആക്രോശിക്കുന്നത് ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീറാണെന്ന് വ്യക്തമായത്. അത് എനിക്കും പാഠമായി.പൊലീസിനെ ഇങ്ങനെയും നേരിടാമെന്ന് ചങ്കുറപ്പുനേടി’- പഴയ എസ്.എഫ്.ഐക്കാലം ഓര്‍ത്തെടുത്ത് ശക്തിധരന്‍ കുറിപ്പില്‍ പറയുന്നു.
യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ഉദ്ഘാടന ചടങ്ങിലെ ബഷീറുമായി ബന്ധപ്പെട്ട ഓര്‍മയും ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.