ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തില്‍ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ വിവാദ സന്യാസി യതി നരസിംഹാനന്ദിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 188 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പാണ് 153 എ. ഇത് കൂടാതെ മാദ്ധ്യമപ്രവര്‍ത്തകരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കൂടി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി വന്നാല്‍ രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും ബാക്കി 40 ശതമാനം പേരെ കൊന്നൊടുക്കുകയും ശേഷിക്കുന്ന 10 ശതമാനത്തെ അഭയാര്‍ത്ഥികളായി നാടുകടത്തുകയും ചെയ്യുമെന്നുമാണ് യതി നരസിംഹാനന്ദ് പറഞ്ഞത്. ന്യൂഡല്‍ഹിയിലെ ബുരാരി മൈതാനത്ത് വച്ച് നടന്ന ഹിന്ദു മഹാപഞ്ചായത്തിലായിരുന്നു ദസ്നാ ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ യതി നരസിംഹാനന്ദിന്റെ വിവാദ പ്രസംഗം.
മുമ്ബും മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുള്ള വ്യക്തിയാണ് നരസിംഹാനന്ദ്. ഇതിന് മുമ്ബ് ഹരിദ്വാറിലും ജന്തര്‍ മന്ദിറിലും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് വന്‍ വിവാദം ആയിരുന്നു. ഹരിദ്വാറില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് 2021 ഡിസംബറില്‍ നരസിംഹാനന്ദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
2029, 2034, 2039 എന്നീ വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ മതം മാറുകയോ കൊല്ലപ്പെടുകയോ അഭയാര്‍ത്ഥികളായി വിദേശ രാജ്യങ്ങളില്‍ അഭയം തേടേണ്ടി വരികയോ ചെയ്യുമെന്നാണ് നരസിംഹാനന്ദ് പറഞ്ഞത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് രാജ്യത്തെ ഹിന്ദുക്കള്‍ ആയുധം എടുക്കണമെന്നും നരസിംഹാനന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇല്ലെങ്കില്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ താന്‍ പറഞ്ഞത് സംഭവിക്കുമെന്നും നരസിംഹാനന്ദ് കൂട്ടിച്ചേര്‍ത്തിരുന്നു.