ന്യു യോർക്ക് ക്വീൻസിലെ തുൾസി മന്ദിറിനു മുന്നിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തതിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ് എ ശക്തമായി അപലപിച്ചു.
“ലോകത്തെവിടെയും അഹിംസയുടെ പ്രതീകവും സമാധാനത്തിന്റെ പ്രവാചകനുമായ ഒരാളുടെ ശിൽപം അടിച്ചുടച്ചു മറിച്ചിടുന്നത് മനസിലാക്കാൻ കഴിയാത്ത അക്രമമാണ്,” ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ് എ വൈസ് പ്രസിഡന്റ് ജോർജ് എബ്രഹാം പറഞ്ഞു.
“ഈ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നു കരുതാൻ കഴിയില്ല. അതു ചരിത്രം തിരുത്താനും ഗാന്ധിജിയെ കരി തേക്കാനും കരുതിക്കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ്. ഈ ഭീരുത്വത്തെ അപലപിക്കാൻ ഞാൻ പരിഷ്‌കൃത ലോകത്തോട് അഭ്യർത്ഥിക്കുന്നു. ഇത്തരം അക്രമങ്ങളുടെ പരമ്പരയെ കുറിച്ച് അന്വേഷിച്ചു അവ സംഘടിതമായ, നിശ്ചിത ലക്ഷ്യങ്ങൾ വച്ചുള്ള കുറ്റകൃത്യമാണോ എന്നു കണ്ടെത്തണമെന്ന് നിയമപാലകരോടും അഭ്യർത്ഥിക്കുന്നു.”
ജോർജ് എബ്രഹാം, റിച്ചാർഡ് ഡേവിഡ്, റോമിയോ ഹിറ്റ്ലാൽ, ക്രിസ്റ്റിന ലാച്ചമ എന്നിവർ തുൾസി മന്ദിറിൽ മുഖ്യ പുരോഹിതൻ പണ്ഡിറ്റ് മഹാരാജിനോടൊപ്പം
ഈ മാസം തന്നെ റിച്ച്മണ്ട് ഹില്ലിലെ തുൾസി മന്ദിറിൽ നടന്ന രണ്ടാമത്തെ അക്രമം ആണിത്. ഓഗസ്റ്റ് 3 നും ഗാന്ധി ശില്പത്തിനു നേരെ അക്രമം ഉണ്ടായിരുന്നു.
ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരം നയിച്ചുവെന്ന ചരിത്രം തിരുത്താവുന്നതല്ല. നെൽസൺ മണ്ടേല, മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയ മഹാന്മാർക്കു അദ്ദേഹത്തിന്റെ അഹിംസ സിദ്ധാന്തം പ്രചോദനമായിരുന്നു. എന്നാൽ അദ്ദേഹത്തെ വധിച്ച നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്നു വാഴ്ത്തുന്ന കാലമായി ഇന്ത്യയിൽ. മറ്റു ചിലർ ജാതിയെയും ഗോത്രത്തെയും കുറിച്ചുള്ള ഗാന്ധിജിയുടെ അഭിപ്രായങ്ങളെ ദുർവ്യാഖ്യാനം ചെയ്‌ത് അദ്ദേഹത്തിന്റെ പ്രതിമകൾ നീക്കാൻ പ്രേരിപ്പിക്കുന്നു.
“കഴിഞ്ഞ കാല ചരിത്രത്തിലെ വീരനായകന്മാരെ കരി തേക്കുന്നതും അവരുടെ പ്രതിമകൾ തകർക്കുന്നതും ചരിത്രം തിരുത്താനുള്ള പാഴ് ശ്രമങ്ങളാണ്,” എബ്രഹാം പറഞ്ഞു. “അത് കൊണ്ടൊന്നും കഴിഞ്ഞ കാല പ്രശ്നങ്ങൾക്കു പരിഹാരവുമില്ല. ഈ പ്രാകൃത അക്രമത്തിനു പിന്നിലുള്ളവരെ കണ്ടെത്തി നിയമം അനുവദിക്കുന്ന ഏറ്റവും വലിയ ശിക്ഷ നൽകണം.
“അവർ ന്യുയോർക് പോലുള്ള മഹത്തായ ഒരു നഗരത്തിൽ വിദ്വേഷവും മത ഭ്രാന്തും പരത്താൻ ശ്രമിക്കയാണ്. ഗാന്ധി പ്രതിമ തകർത്തതിനെയും ആരാധാനലയത്തിൽ ആക്രമണം നടത്തിയതിനെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ് എ ശക്തമായി അപലപിക്കുന്നു.”