Sunday, May 5, 2024
HomeKeralaപടത്തിന്‌ പിന്നിലെ കഥ; ഇല്യാന എന്ന പെരുമ്ബാമ്ബിനൊപ്പം നടന്‍ മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്‌

പടത്തിന്‌ പിന്നിലെ കഥ; ഇല്യാന എന്ന പെരുമ്ബാമ്ബിനൊപ്പം നടന്‍ മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്‌

ഫോട്ടോഷൂട്ടുകള്‍ ഇന്ന് സാധാരണമാണ്. എന്നാല്‍ മനുഷ്യനും പാമ്ബും ചേര്‍ന്നുള്ള ഫോട്ടോ ഷൂട്ട് അത്ര കേട്ടുകേള്‍വിയില്ലാത്തതാണ്.

നടന്‍ മണിക്കുട്ടന്‍ ഇല്യാന എന്ന പെരുമ്ബാമ്ബിനൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തി. മലയാളത്തില്‍ ഒരു നടന്‍ ആദ്യമായാണ് പെരുമ്ബാമ്ബിനൊപ്പം ഫോട്ടോയ്ക്ക് ‘പോസ്’ ചെയ്യുന്നത്.

മനുഷ്യശരീരത്തില്‍ ഇഴുകിച്ചേര്‍ന്ന പാമ്ബിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഗിരീഷ് അമ്ബാടിയുടെ ആശയമാണ് ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. 24 വര്‍ഷമായി ഗിരീഷ് ഫോട്ടോഗ്രഫി രംഗത്തുണ്ട്. ഈ കിടിലന്‍ ചിത്രങ്ങളുടെ കഥ ഗിരീഷും മണിക്കുട്ടനും പറയുന്നു:

നേരത്തെ ആനയെ ഉപയോഗിച്ച്‌ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം ചെയ്യുന്നതിലും പ്രത്യേകത വേണമെന്ന് ചിന്തിച്ചു. നല്ല കോസ്റ്റ്യൂം ഒക്കെ ഇട്ട് നല്ല സ്ഥലത്ത് വച്ച്‌ ഫോട്ടോയെടുത്താല്‍ മണിക്കുട്ടന്‍ ഇതിലും സുന്ദരനായിരിക്കും. എന്നാല്‍ മണിക്കുട്ടനെ വച്ച്‌ നമ്മള്‍ ഒരു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്യുമ്ബോള്‍ അതിന് പറ്റുന്ന ഒരുആശയവും പുതുമയും വേണം. അങ്ങനെയാണ് പെരുമ്ബാമ്ബുമൊത്തുള്ള ഫോട്ടോഷൂട്ട്. ഇതിനെക്കുറിച്ച്‌ നേരത്തെ പലരോടും സംസാരിച്ചിരുന്നു. പക്ഷെ അവര്‍ പേടിച്ചോ, മറ്റ് പല കാരണങ്ങള്‍ പറഞ്ഞോ പിന്മാറി.

ഒരു വിവാഹത്തിനിടെയാണ് മണിക്കുട്ടനെ കാണുന്നത്. അന്ന് കുറച്ച്‌ ചിത്രങ്ങളെടുത്തു. ആ ചിത്രങ്ങള്‍ മണിക്കുട്ടന് ഇഷ്ടമായി. അങ്ങനെയാണ് ഫോട്ടോഷൂട്ടിന് താല്‍പ്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. വ്യത്യസ്തമായത് എന്തെങ്കിലുമാണെങ്കില്‍ ചെയ്യാമെന്ന് മണിക്കുട്ടന്‍. പാമ്ബുമൊത്തുള്ള ആശയം പറഞ്ഞു. ആലോചിക്കട്ടെയെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ മണിക്കുട്ടന്‍ തിരിച്ച്‌ വിളിച്ച്‌ ചെയ്യാമെന്ന് പറഞ്ഞു. പിന്നെ സിനിമയ്ക്കും സീരിയലിനുമൊക്കെ മൃഗങ്ങളെ നല്‍കുന്ന മുഹമ്മദ് ഷാജിയെ ബന്ധപ്പെട്ട് ഇല്യാന എന്ന പാമ്ബിനെ റെഡിയാക്കി.

പരിശീലനം ലഭിച്ച മൃഗങ്ങള്‍ക്കൊപ്പം ഫേട്ടോഷൂട്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ പാമ്ബ് അങ്ങനെയല്ല. ഈ പാമ്ബ് ഉപദ്രവിക്കില്ല എന്ന് മാത്രമേയുള്ളു. പക്ഷെ നമ്മള്‍ വിചാരിക്കുന്നതുപോലെ ഫ്രെയിമുകള്‍ കിട്ടില്ല. അതിന്റെ ചലനങ്ങളെ നിയന്ത്രിക്കാനും കഴിയില്ല. നമ്മളൊരു ഫ്രെയിം ആലോചിക്കുമ്ബോള്‍ പാമ്ബ് അങ്ങോട്ട് വരില്ല. അങ്ങനെ കിട്ടുന്നതുവരെ മണിക്കൂറുകളോളം മണിക്കുട്ടന്‍ പോസ് ചെയ്തു നില്‍ക്കും. ഫ്രെയിമിലേക്ക് പാമ്ബ് വരുമ്ബോള്‍ ഫോട്ടോ എടുക്കും.

മണിക്കുട്ടന്റെ ശരീരത്തില്‍ ചെയ്ത ടാറ്റു ഫോട്ടോകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കി. പാമ്ബ് ശരീരത്തിലൂടെ ഇഴഞ്ഞ് നീങ്ങുമ്ബോഴും മുഖത്ത് ഭാവ വ്യത്യാസം വരാന്‍ പാടില്ല. വന്നാല്‍ പടം ഉദ്ദേശിച്ച രീതിയിലാകില്ല. അങ്ങനെയടക്കം മണിക്കുട്ടന്‍ വളരെ ശ്രദ്ധയോടുകൂടിയാണ് ഇതിന്റെ ഭാഗമായത്. ഒരു സിനിമയില്‍ അഭിനയിക്കുന്ന അത്ര ഉത്സാഹത്തോടെയായിരുന്നു ഫോട്ടോഷൂട്ട്.

ഗിരീഷ് അമ്ബാടിയും മണിക്കുട്ടനും

പാമ്ബാണ് ആശയം എന്ന് ഗിരീഷേട്ടന്‍ പറഞ്ഞു. സ്വാഭാവികമായും എനിക്ക് പേടിയുണ്ടായിരുന്നു. ആദ്യം പാമ്ബിനെ പോയി കാണാം എന്നാണ് പഞ്ഞത്. ആദ്യം പോയപ്പോള്‍ പാമ്ബ് എന്നോട് അത്ര അടുത്തിരുന്നില്ല. ചെറിയ രീതിയില്‍ അസ്വസ്ഥത കാണിച്ചു. അന്നാണ് ജീവിതത്തില്‍ ആദ്യമായിട്ട് ഞാന്‍ പാമ്ബിനെ കൈകൊണ്ട് തൊടുന്നത്. പക്ഷെ പേടിക്കാതെ കൈകാര്യം ചെയ്താല്‍ മറ്റു പ്രശ്നങ്ങളുണ്ടാകില്ല എന്ന് മനസ്സിലായി.

ആദ്യം കൂടുതല്‍ കോസ്റ്റ്യൂമിലായിരുന്നു ആലോചിച്ചത്. പക്ഷെ അപ്പോള്‍ കൂടുതല്‍ ശ്രദ്ധ എന്റെ അടുത്തേക്കാണ് വരുന്നത്. തുടര്‍ന്നാണ് വസ്ത്രം കുറച്ച്‌ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് മാറ്റിയത്. പാമ്ബിനെ ശ്രദ്ധാകേന്ദ്രമാക്കി നിര്‍ത്താനാണ് ശ്രമിച്ചത്. ഒരു നിമിഷംപോലും പാമ്ബിന് ഇഷ്ടമില്ലാത്ത അവസ്ഥ ഉണ്ടാകാതെയായിരുന്നു ഫോട്ടോഷൂട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular