യു എസ് കോൺഗ്രസ് ആസ്ഥാനമായ ക്യാപിറ്റോൾ ഹില്ലിൽ 2021 ജനുവരി 6നു നടന്ന ആക്രമണത്തിൽ സജീവമായി പങ്കെടുത്ത ‘കൗബോയ്‌സ് ഫോർ ട്രംപ്’ സ്ഥാപക നേതാവ് കൊയ് ഗ്രിഫിനെ കൗണ്ടി കമ്മീഷണർ സ്ഥാനത്തു നിന്നു നീക്കം ചെയ്തു കൊണ്ട് ന്യൂ മെക്സിക്കോയിലെ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ് ഫ്രാൻസിസ് എം. മാത്യു ഉത്തരവിട്ടു. തിരഞ്ഞെടുക്കപ്പെട്ട ഒട്ടറോ കൗണ്ടി കമ്മീഷണർ ആയിരുന്ന ഗ്രിഫിനു സ്റ്റേറ്റ്-ഫെഡറൽ പദവികളിലേക്കു മത്സരിക്കുന്നതിൽ നിന്ന് ആയുഷ്‌കാല വിലക്കുമുണ്ട്.
കലാപത്തിനു ശേഷം അതിൽ പങ്കെടുത്ത കുറ്റത്തിന് ഒരു തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥനെ കോടതി നീക്കം ചെയ്യുന്നത് ഇതാദ്യമാണ്. സ്വന്തം നടപടികൾ വെള്ള പൂശാനുള്ള ഗ്രിഫിന്റെ ശ്രമങ്ങൾ പന്നിക്കു ലിപ്സ്റ്റിക്ക് ഇടുന്നതു പോലെയാണെന്നു ജഡ്‌ജ് പറഞ്ഞു.
യു എസ് ഭരണഘടനയെ സംരക്ഷിക്കും എന്നു പ്രതിജ്ഞയെടുത്ത ഒരാൾ അത് നഗ്നമായി ലംഘിക്കുന്നത് അനുവദിക്കാൻ ആവില്ല. ജനുവരി 6 നു ഗ്രിഫിൻ നടത്തിയത് ഭരണഘടനയ്ക്ക് എതിരായി കലാപം സംഘടിപ്പിക്കയായിരുന്നു. ഉടൻ തന്നെ അയാളെ കമ്മീഷണർ സ്ഥാനത്തു നിന്നു നീക്കം ചെയ്യുന്നു.
കലാപത്തിന്റെ പേരിൽ 2021 ജനുവരി 18നു ഗ്രിഫിനെ അറസ്റ്റ് ചെയ്തു. കുറ്റവാളിയാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
മൂന്നു ന്യൂ മെക്സിക്കോ നിവാസികളാണ് ഗ്രിഫിനു എതിരെ ഹർജി നൽകിയത്. തന്നെ തിരഞ്ഞെടുത്ത ജനങ്ങളാണ് തനിക്കു മേൽ വിധി എഴുതേണ്ടതെന്ന ഗ്രിഫിന്റെ വാദം കോടതി തള്ളി.
ജഡ്‌ജ് മാത്യൂ ഏകാധിപതിയാണെന്നു ഗ്രിഫിൻ വിമർശിച്ചു. താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനു പ്രസിഡന്റായി തുടരാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കാൻ ഗ്രിഫിനും അനുയായികളും മാസങ്ങളോളം ഗൂഢാലോചന നടത്തി എന്നതിനു തെളിവുണ്ടെന്നു ജഡ്‌ജ് വ്യക്തമാക്കി.
ജൂണിൽ ഡി സി യിലെ ഒരു ഫെഡറൽ ജഡ്ജ് ഗ്രിഫിനെ 14 ദിവസം ജയിലിൽ അടച്ചിരുന്നു. ക്യാപിറ്റോളിൽ അതിക്രമിച്ചു കടന്നു എന്ന കുറ്റത്തിനായിരുന്നു അത്.