യു എസ് പ്രസിഡന്റ് ജോ ബൈഡൻ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു. രാജ്ഞിയുടെ സംസ്‌കാരം കഴിയുന്നതു വരെ വൈറ്റ് ഹൗസിലും ഫെഡറൽ ഗവൺമെന്റ് കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാൻ ബൈഡൻ വ്യാഴാഴ്ച ഉത്തരവിട്ടെന്നു യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്‌കാര ചടങ്ങിൽ ബൈഡനു പുറമെ ഒട്ടേറെ രാഷ്ട്ര തലവന്മാരും യൂറോപ്യൻ രാജവംശങ്ങളുടെ നേതാക്കൾ ഉൾപ്പെടെ ഉന്നതരും പങ്കെടുക്കുമെന്നാണു പ്രതീക്ഷ.
ദീർഘമായൊരു പ്രസ്താവനയിൽ വ്യാഴാഴ്ച ബൈഡനും പ്രധമ വനിത ചില ബൈഡനും രാജ്ഞിക്കു ആദരാഞ്ജലി അർപ്പിച്ചു. യു എസ്-യു കെ അനശ്വര ബന്ധം ഉറപ്പിക്കുന്നതിൽ രാജ്ഞി വലിയ പങ്കു വഹിച്ചെന്നു അതിൽ ചൂണ്ടിക്കാട്ടി. “ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവർ വളരെ പ്രത്യേകതകൾ നിറഞ്ഞതാക്കി.
“രാജ കുടുംബത്തിനും രാജ്ഞിയെ പ്രിയപ്പെട്ട അമ്മയായും മുത്തശ്ശിയായും മുതുമുത്തശ്ശിയായും കണ്ടു ദുഃഖിക്കുന്ന എല്ലാവർക്കും ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുന്നു. അവരുടെ സംഭാവനകൾ ബ്രിട്ടീഷ് ചരിത്രത്തിന്റെ താളുകളിൽ മാത്രമല്ല നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ കഥയിലും നിറഞ്ഞു നില്കും.”
രാജ്ഞിയുടെ സംസ്‌കാര ശേഷം ഏഴു ദിവസം കൂടി നീളുന്ന ദുഃഖാചരണമാണ് ചാൾസ് മൂന്നാമൻ രാജാവ് പ്രഖ്യാപിച്ചത്. സംസ്‌കാര തീയതി സ്ഥിരീകരിച്ചിട്ടില്ല. മരണം കഴിഞ്ഞു 10 ദിവസത്തിനു ശേഷം എന്ന സാധ്യത കണക്കിലെടുത്തു സെപ്റ്റംബർ 19നു സംസ്‌കാരം നടത്തും എന്നു മാധ്യമങ്ങൾ പറയുന്നുണ്ട്.
ബൈഡനും ജില്ലും 2021 ജൂണിലാണ് വിൻഡ്‌സർ കാസിലിൽ എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചത്. അധികാരമേറ്റു ഏതാനും മാസങ്ങൾ കഴിഞ്ഞു ബൈഡന്റെ ആദ്യത്തെ വിദേശ യാത്ര ആയിരുന്നു അത്.