ന്യൂഡൽഹി:സെൻസെക്‌സ് ഇതാദ്യമായി 60,000 കടന്നു ചരിത്ര നേട്ടത്തിലേക്ക്. സെൻസെക്സ് 60,158.76 ൽ ആരംഭിച്ച് 273 പോയിന്റ് ഉയർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ 60,333 ലേക്ക് എത്തി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 17,897.45 ൽ ആരംഭിച്ച് 75 പോയിന്റ് ഉയർന്ന് 17,947.65 ലേക്കും എത്തി. ഐടി മേഖലയിലെ ഓഹരികളിൽ 2 ശതമാനം വളർച്ചയും , ടെലികോം കമ്പനികളുടെ ഓഹരികളിൽ ഒരു ശതമാനം വർധനവുമുണ്ട്.
വിപ്രോ ഓഹരി എൻഎസ്ഇയിലെ മുൻനിര നേട്ടത്തിലാണ്. കമ്പനിയുടെ ഓഹരി 1.55 ശതമാനം ഉയർന്നു 685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎൻജിസി എന്നിവയുടെ ഓഹരിയിലും വർദ്ധനവ് കാണിക്കുന്നു. അതേസമയം ടാറ്റ സ്റ്റീൽ, എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റൻ, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, എം & എം, അൾട്രാ സിമന്റ് എന്നിവയുടെ വിപണിയിൽ ഇടിവുണ്ടായിട്ടുണ്ട്.
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിനിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാടിൽ നിക്ഷേപകർ ആത്മവിശ്വാസംപുലർത്തിയതാണ് ആഗോളതലത്തിൽ വിപണികൾക്ക് കരുത്തായത്.
വ്യാഴാഴ്ചയും വിപണിയിൽ കുതിച്ചുചാട്ടം ഉണ്ടായിരുന്നു . ഉച്ചകഴിഞ്ഞ് 3.12 ഓടെ സെൻസെക്സ് 1030 പോയിന്റുകളുടെ വർദ്ധനവിൽ 59,957.25 ൽ എത്തിയിരുന്നു. ബിഎസ്ഇ സെൻസെക്സ് 1.63 ശതമാനം നേട്ടത്തോടെ 59,885.36 എന്ന ഉയർന്ന നിലവാരത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. വ്യാപാരം അവസാനിക്കുമ്പോൾ, നിഫ്റ്റി 280.40 പോയിന്റ് നേട്ടത്തോടെ 17,827.05 ൽ ക്ലോസ് ചെയ്തു.