ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം അവസാനമായി കാണാന്‍ പോലും സമ്മതിച്ചില്ലെന്ന് സങ്കടപ്പെട്ട് മാതാവ്.
അങ്കിതയ്ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങളാണ് ഉത്തരാഖണ്ഡില്‍ നടക്കുന്നത്. ഇതിന് പിന്നാലെയാണ് അമ്മയുടെ വെളിപ്പെടുത്തല്‍.ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
”ധൃതിയിലാണു മകളുടെ മൃതദേഹം സംസ്‌കരിച്ചത്. മകളുടെ അടുത്തേക്കെന്നു പറഞ്ഞ് അധികൃതര്‍ എന്നെ കൊണ്ടുപോയത് ആശുപത്രിയിലേക്കാണ്.അവര്‍ ഭര്‍ത്താവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. താമസിക്കുന്ന വനപ്രദേശത്തുനിന്ന് എന്നെ ഇവിടേക്കാണ് എത്തിച്ചത്. ഡോക്ടര്‍മാര്‍ വീല്‍ച്ചെയറില്‍ ഇരുത്തി. ഇതെന്തിനാണെന്നു ചോദിച്ചെങ്കിലും ആശുപത്രിക്കുള്ളിലേക്കു കൊണ്ടുപോയി. ശേഷം ഞരമ്ബിലേക്ക് കുത്തിവയ്പ് നടത്തി ഒരു വീഡിയോയും റെക്കോര്‍ഡ് ചെയ്തു” ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് അമ്മ പറഞ്ഞു.
”നാലഞ്ച് ആളുകള്‍ വന്ന് അങ്കിതയുടെ സംസ്‌കാരചടങ്ങ് നടക്കുന്നിടത്തേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചു. പക്ഷേ അതുണ്ടായില്ല. ഞാന്‍ അവളുടെ അമ്മയാണെന്നു പറഞ്ഞു. എനിക്ക് അസുഖമൊന്നുമില്ലെന്ന് ആവര്‍ത്തിച്ചു. അവരെന്നെ കബളിപ്പിച്ചാണ് ഇവിടെ എത്തിച്ചത്. തദ്ദേശ ഭരണകൂട ഓഫിസിനു മുന്നില്‍ എന്നെ ഇരുത്തിയതു വെറും ഷോ ആണ്. ഈ സംഭവത്തില്‍ അധികാരികള്‍ ഞങ്ങളെ ചതിക്കുകയായിരുന്നു” അങ്കിതയുടെ അമ്മ പറഞ്ഞു.
പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അങ്കിതയുടെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചു.പിന്നീട് അധികൃതര്‍ അവരെ അനുനയിപ്പിക്കുകയായിരുന്നു. കാണാതായ അങ്കിതയുടെ മൃതദേഹം ശനിയാഴ്ച ഋഷികേശിനു സമീപം ചീല കനാലില്‍ നിന്നു കണ്ടെത്തി.
ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹരിദ്വാറിലെ മുന്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയാണു കേസിലെ മുഖ്യപ്രതി.