ന്യൂഡല്‍ഹി: കോണ്‍ഗ്രസിനുള്ളിലെ അരാജകത്വത്തിനുള്ള ഉത്തരം അധികാര വികേന്ദ്രീകരണമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തരൂര്‍.
പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയില്‍ കോണ്‍ഗ്രസിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ശശി തരൂര്‍ വിശദീകരിച്ചു. പാര്‍ട്ടി ഹൈക്കമാന്റ് സംസ്‌കാരം മാറ്റും. ഡല്‍ഹി വരെയുള്ള കാര്യങ്ങള്‍ നിരന്തരം പരാമര്‍ശിക്കുന്ന രീതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് ഒറ്റ വാചകത്തില്‍ പ്രമേയങ്ങള്‍ പാസാക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു.
ആഭ്യന്തര തിരഞ്ഞെടുപ്പും സ്ഥിരമായ നേതൃത്വവും ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ ജി-23 വിമതരുടെ ഭാഗമായ തരൂരാണ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ആദ്യം രംഗത്തിറങ്ങിയത്.
പാര്‍ട്ടിയുടെ ‘ഔദ്യോഗിക’ സ്ഥാനാര്‍ത്ഥിയായി എത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തുടര്‍ച്ചയുടെ സ്ഥാനാര്‍ത്ഥിയെന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ജി-23 നേതാക്കളും ഉള്‍പ്പെടെ മിക്ക മുതിര്‍ന്ന നേതാക്കളും ഖാര്‍ഗെയെ പിന്തുണയ്ക്കുന്നുണ്ടെന്നും തനിക്കതില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു. നിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ മാറ്റവും പുരോഗതിയും വേണമെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ ശാക്തീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും താനും എതിരാളികളല്ലെന്നും സഹപ്രവര്‍ത്തകരാണെന്നും പറഞ്ഞ തരൂര്‍ കോണ്‍ഗ്രസിന്റെ ഭീഷ്മ പിതാമഹന്‍ എന്നും ഖാര്‍ഗെയെ വിശേഷിപ്പിച്ചു. മൂന്ന് ഗാന്ധിമാരെയും താന്‍ കണ്ടിട്ടുണ്ടെന്നും മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെനന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, നേതൃത്വത്തെ പുനര്‍നിര്‍മ്മിക്കുക, കാതലായ പ്രത്യയശാസ്ത്രം ആവര്‍ത്തിക്കുക, പങ്കാളിത്തം വിശാലമാക്കുക, യുവാക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സാമൂഹിക പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയത്തിന്റെ ധാര്‍മ്മികതയിലേക്ക് മടങ്ങുക എന്നിവയാണ് തന്റെ ലക്ഷ്യമെന്നും തരൂര്‍ വിശദീകരിച്ചു.
എനിക്ക് 23 പേരുടെ അല്ല, 9100 പേരുടെ പിന്തുണയാണ് വേണ്ടത്. ഞാന്‍ ജി-23യുടെ സ്ഥാനാര്‍ത്ഥിയല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.