ദില്ലി: ജഡ്ജി നിയമന വിഷയത്തില്‍ സര്‍ക്കാരും സുപ്രീംകോടതിയും രണ്ട് ചേരികളിലായത് രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.
ജുഡീഷ്യറിയെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെത് എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തുറന്നടിച്ചു. അതേസമയം വിഷയത്തിന്റെ തുടര്‍ന്നുള്ള സ്ഥിതി കൂടി പരിശോധിച്ച ശേഷം നടപടി കടുപ്പിക്കാമെന്ന നിലപാട് ആണ് മറ്റ് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.
ജഡ്ജി നിയമന വിഷയത്തില്‍ ഇപ്പോഴും സുപ്രീംകോടതിയും സര്‍ക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനമുള്ളപ്രതിപക്ഷം ,അതിന് ഉദാഹരണമായാണ് കൊളീജിയം വിവാദം എന്ന് വാദിക്കുകയാണ്..
കഴിഞ്ഞ ദിവസം കൊളീജിയം തര്‍ക്കത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട്കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസും നല്‍കിയിരുന്നു. നിയമനത്തിനെതിരെ കേന്ദ്രസര്‍ക്കാരും ഉപരാഷ്ട്രപതിയും വിമര്‍ശനം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയം പാര്‍ലമെന്‍റില്‍ കാര്യമായി ഉയര്‍ത്തി സര്‍ക്കാരിനെ വിമര്‍ശിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ടെങ്കിലും പാര്‍ലമെന്‍റ് സമ്മേളനം നടക്കുമ്ബോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വിഷയത്തില്‍ സമവായം ഉണ്ടായിട്ടില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായില്ല.
ജഡ്ജി നിമന വിവാദം തുടരുന്നതിനിടെ കൊളീജിയം ചര്‍ച്ച പരസ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹര്‍ജി എത്തിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു.വരും ദിവസങ്ങളില്‍ പാര്‍ലമെന്‍റിന് പുറത്ത് കൊളീജിയം വിഷയത്തില്‍ ശക്തമായ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.