ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്കു മാത്രമേ കോവിഡ് നിർണയ പരിശോധന നിർബന്ധമാക്കിയിട്ടുളളൂ എന്നു കേന്ദ്ര സർക്കാർ ശനിയാഴ്ച വ്യക്തമാക്കി. യുഎസ് ഉൾപ്പെടെ മറ്റു പല രാജ്യങ്ങളിലും കോവിഡ് വീണ്ടും കൂടിയെങ്കിലും അവിടന്ന് വരുന്നവർക്കു പരിശോധന നിർബന്ധമല്ല.
“ഈ രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് ആർ ടി-പി സി ആർ പരിശോധനയിൽ രോഗം കണ്ടാൽ അവരെ ക്വാറന്റ്റൈൻ ചെയ്യും,” കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
ഈ രാജ്യങ്ങളിൽ നിന്നു വരുന്നവർ എയർ സുവിധ ഫോമുകളും പൂരിപ്പിക്കണം.
വെള്ളിയാഴ്ച കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുമായി സംസാരിച്ച മാണ്ഡവ്യ, രാജ്യത്തു ജാഗ്രത ആവശ്യമാണെന്നു ഊന്നിപ്പറഞ്ഞു. ആവശ്യമായ പ്രതിരോധത്തിനു സംസ്ഥാന ആരോഗ്യ മന്ത്രിമാർ മുൻകൈയെടുക്കണം.
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി 201 പുതിയ കോവിഡ് കേസുകൾ ഉണ്ടായി എന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ചൈനയിൽ വൻ വർധന
ചൈന അവരുടെ ‘സീറോ കോവിഡ്’ നയം അവസാനിപ്പിച്ച് 20 ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് 25 കോടി ആളുകൾക്കു കോവിഡ് ബാധിച്ചെന്നു ഫ്രീ ഏഷ്യ റേഡിയോ സർക്കാർ വൃത്തങ്ങളിൽ നിന്നു ചോർന്നു കിട്ടിയ വിവരങ്ങൾ വച്ച് പറയുന്നു. ഡിസംബർ ആദ്യമാണ് വൻ പ്രതിഷേധങ്ങൾക്കു വഴങ്ങി കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യ സർക്കാർ കർശന നിയമങ്ങൾ പിൻവലിച്ചത്.
ഡിസംബർ 1 നും 20 നും ഇടയ്ക്കു 24.8 കോടി ആളുകളെ കോവിഡ് ബാധിച്ചു എന്നാണ് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷന്റെ കണക്കെന്നു ചോർന്ന രേഖകൾ കാണിക്കുന്നു. ചൈന പറഞ്ഞിട്ടുള്ളത് മൂന്നു കോടി 70 ലക്ഷമാണ്.
ബ്രിട്ടനിലെ എയർഫിനിറ്റി ശാസ്ത്ര പഠന സംഘം നടത്തിയ പഠനത്തിൽ പറയുന്നത് ചൈനയിൽ ദിവസേന 5,000 പേരെങ്കിലും മരിക്കുന്നുണ്ട് എന്നാണ്. പ്രതിദിന രോഗബാധിതർ 10 ലക്ഷത്തിലേറെ വരുമെന്ന് അവർ വിലയിരുത്തുന്നു. ജനുവരിയിൽ കേസുകൾ കുത്തനെ ഉയരും. ദിവസേന 37 ലക്ഷമാവും. പിന്നീട് മാർച്ചിൽ 42 ലക്ഷം വരെ ഉയരും.
ബെയ്‌ജിങിലും ഗ്വാങ്ഡോങ്കിലുമാണ് ഏറ്റവുമധികം രോഗബാധ.
On-arrival Covid tests mandatory for only 4 countries + HK