കൊറോണ വൈറസ് ചൈനയിലെ ഒരു ലബോറട്ടറിയിൽ നിന്നു ചോർന്നതാണെന്ന വാദം സ്ഥിരീകരിക്കുന്ന പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നു യുഎസ് ഊർജ വകുപ്പ് അവകാശപ്പെട്ടു. നിരവധി യുഎസ് ലാബുകൾക്കും ഗവേഷണ കേന്ദ്രങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ഊർജ വകുപ്പ് രഹസ്യ വിവരങ്ങൾ വൈറ്റ് ഹൗസിനും കോൺഗ്രസിനും കൈമാറി.
എഫ് ബി ഐ യുടെ നിഗമനങ്ങൾ ശരി വയ്ക്കുന്നതാണ് ഊർജ വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ മറ്റു നാലു യുഎസ് ഏജൻസികൾ കരുതുന്നത് സ്വഭാവികമായാണ് വൈറസ് വ്യാപിച്ചത് എന്നാണ്. സി ഐ എ ഇനിയും ഒരു നിഗമനത്തിൽ എത്തിയിട്ടില്ല.
എന്നാൽ ചൈനയുടെ രാസായുധ പരീക്ഷണത്തിൽ നിന്നാണ് കൊറോണ ഉത്ഭവിച്ചതെന്ന വാദം ഊർജ വകുപ്പും സ്ഥിരീകരിക്കുന്നില്ല.
ലാബിൽ നിന്നു വൈറസ് ചോർന്നുവെന്ന വാദം ചൈന ശക്തമായി നിഷേധിച്ചിരുന്നു. മൃഗമാംസം വിൽക്കുന്ന വുഹാനിലെ ഒരു ചന്തയിൽ നിന്നാണ് വൈറസ് വന്നതെന്നാണ് മറ്റൊരു വാദം. അതിനും വ്യക്തമായ തെളിവ് ലഭ്യമല്ല.
സ്വാഭാവികമായ വ്യാപനം എന്ന വാദം ഉയർത്തിപ്പിടിച്ചവരിൽ സി ഡി സി മുൻ മേധാവി ഡോക്ടർ ആന്തണി ഫൗച്ചിയും ഉണ്ടായിരുന്നു.
വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വന്നതെന്ന വാദം ഡെമോക്രാറ്റിക് നേതാക്കൾ തള്ളിക്കളഞ്ഞിരുന്നു. പ്രമുഖ ശാസ്ത്രജ്ഞന്മാരും മാധ്യമങ്ങളും മറ്റും ആ വാദത്തെ തള്ളുകയും ചെയ്തു.
പുതിയ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ അന്വേഷണം വേണമെന്നു റിപ്പബ്ലിക്കൻ നേതാക്കൾ ആവശ്യപ്പെട്ടു.
റെപ്. ആൻഡി ബിഗ്‌സ് ട്വീറ്റ് ചെയ്തു: “അമേരിക്കയ്ക്ക് ഇത് ഒന്നാം ദിവസം മുതൽ അറിയാമായിരുന്നു. എന്നാൽ സാങ്കേതിക ഭീമന്മാരും സർക്കാർ ഭീമനും കൂടി അതു മുക്കി.”
അമേരിക്കൻ ജനതയ്ക്കു പൂർണ സത്യം അറിയാൻ അർഹതയുണ്ടെന്നു സെനറ്റർ ജോഷ് ഹോളി (റിപ്പബ്ലിക്കൻ-മിസൂറി) പറഞ്ഞു.
Coronavirus leaked from Chinese lab, says US energy department