തലയോലപ്പറമ്ബ് : ഹൈകോടതി ഉത്തരവുമായി ജോലിയില്‍ തിരികെ പ്രവേശിക്കാനെത്തിയ യുവതിയെ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.
പരിക്കേറ്റ മേവെള്ളൂര്‍ ഊരോത്ത് ലിജി തങ്കപ്പനെ (48) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂനിയര്‍ ക്ലര്‍ക്കായിരുന്ന ലിജിയെ ജോലിയില്‍ പിഴവുണ്ടെന്ന് ആരോപിച്ച് 2018ല്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വകുപ്പുതല അന്വേഷണത്തില്‍ തന്‍റെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറായില്ലെന്ന് ലിജി പറഞ്ഞു. എല്ലാ ആനുകൂല്യങ്ങളും നല്‍കി ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ബാങ്ക് നടപടി സ്വീകരിക്കണമെന്നായിരുന്നു വിധി.
കോടതി ഉത്തരവുമായി തിങ്കളാഴ്ചയാണ് സി.പി.എം ഭരിക്കുന്ന വെള്ളൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെത്തിയത്. എന്നാല്‍, ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ്, ഭരണസമിതി അംഗങ്ങള്‍ മര്‍ദിക്കുകയായിരുന്നെന്ന് ലിജി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. മുറിയില്‍ പൂട്ടിയിട്ടതായും ഇവര്‍ ആരോപിച്ചു. മര്‍ദിച്ചവശയാക്കിയ ശേഷം ബാങ്കിന്‍റെ പ്രവര്‍ത്തനം താന്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഭരണസമിതി പൊലീസിനെ വിളിച്ചുവരുത്തി. എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാതിരുന്ന തന്നെ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും ലിജി കുറ്റപ്പെടുത്തി. 14 വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിച്ച ലിജി ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന മകള്‍ മീനാക്ഷിക്കൊപ്പമാണ് താമസം.