പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബത്തിനെതിരെ അഴിമതിയുടെ തെളിവുകൾ കൊണ്ടുവന്ന പ്രധാന സാക്ഷികളിൽ ഒരാൾ അപ്രത്യക്ഷനായെന്നു ആരോപണം അന്വേഷിക്കുന്ന യുഎസ് ഹൗസ് കമ്മിറ്റിയുടെ അധ്യക്ഷൻ റെപ്. ജെയിംസ് കോമർ (റിപ്പബ്ലിക്കൻ-കെന്റക്കി) പറയുന്നു.
നാലു മാസത്തെ അന്വേഷണത്തിൽ ഒട്ടേറെ തെളിവുകൾ ലഭിച്ചെന്നു അവകാശപ്പെട്ടു ബുധനാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തിനു ശേഷമാണു ഫോക്‌സ് ന്യൂസിൽ കോമർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ബൈഡനു ‘വിധിന്യായത്തിന്റെ’ ദിവസമായി എന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും വീണ്ടും അവ്യക്തമായ ആരോപണങ്ങളാണ് ആവർത്തിച്ചത്.
അതേപ്പറ്റി വിമർശനം ഉയരുമ്പോഴാണ് ഞായറാഴ്ച ഫോക്‌സ് ന്യൂസിന്റെ മരിയ ബർട്ടിറോമോ അദ്ദേഹത്തെ സൂക്ഷ്‌മമായ വിവരങ്ങൾ ആവശ്യപ്പെട്ടു വെട്ടിലാക്കിയത്. “നിർഭാഗ്യം എന്നു പറയട്ടെ, ആരോപണങ്ങളെ കുറിച്ച് വിവരം തന്നയാളെ ഞങ്ങൾക്കു കണ്ടെത്താൻ കഴിയുന്നില്ല,” കോമർ പറഞ്ഞു. “ആൾ ജീവിച്ചിരിപ്പുണ്ടെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. അയാളെ പരിചയപ്പെടുത്തിയ ആളെ ഞങ്ങൾക്ക് അറിയാം. അദ്ദേഹത്തെ ഞങ്ങൾ വിശ്വസിക്കുന്നു. ബൈഡൻ കടുംബത്തിനു നേരെ ഉയരുന്ന തരം ആരോപണങ്ങൾ മറ്റൊരു പ്രസിഡന്റിന്റെ കുടുംബത്തിനു നേരെയും ഉണ്ടായിട്ടില്ല.”
ബർട്ടിറോമോ പക്ഷെ വ്യക്തമായ വിവരങ്ങൾ ആവശ്യപ്പെട്ടു. “ഒരു നിമിഷം കോൺഗ്രസ്‌മാൻ…. വിവരം നൽകിയ ആളെ ഇപ്പോൾ കാണാനില്ലെന്നാണോ അങ്ങു പറഞ്ഞത്?”
കോമർ പറഞ്ഞു: കണ്ടെത്താൻ കഴിയുമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നത്. ഇത്തരം ആളുകൾ ഒരു തരം ചാരപ്പണിയാണ് ചെയ്യുന്നത്. അവരെ ഇപ്പോഴും കണ്ടുകിട്ടുകയില്ല. ബൈഡൻ കുടുംബത്തെ കുറിച്ച് നല്ല വിവരമുള്ള 10 പേരിൽ 9 പേരും ഒന്നുകിൽ കോടതിയിലാണ്, അല്ലെങ്കിൽ ജയിലിലാണ്, അതുമല്ലെങ്കിൽ ഇപ്പോൾ കാണാനില്ല.”
ബർട്ടിറോമോ പറഞ്ഞു: “തികച്ചും വിസ്മയാവഹം. ചിലരെ കാണാനില്ല എന്നത് ഞെട്ടിക്കുന്ന വിവരമാണ്. നിങ്ങൾ അത് തെളിയിക്കേണ്ടി വരും.”
വൈറ്റ് ഹൗസിൽ ചിലർ സാക്ഷികളെ ഭയപ്പെടുത്തി എന്നാരോപിച്ച കോമർ പക്ഷെ അതാരാണ് എന്ന ചോദ്യത്തിനു മറുപടി നൽകിയില്ല. വ്യക്തമായ മറുപടികൾ ഒന്നുമില്ലാതെ കോമർ അവസാനിപ്പിക്കുമ്പോൾ ബർട്ടിറോമോ പറഞ്ഞു: “രാവിലെ ഞെട്ടിക്കുന്ന വാർത്ത. ചിലരെ കാണാനില്ല.”
Rep. Comer says informant missing in Biden case