ന്യൂഡല്‍ഹി: മോദിസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് രാജ്യത്തെ വിമാനനിരക്ക് 14 മുതല്‍ 61 ശതമാനം വരെ കുറയ്‌ക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
ഡല്‍ഹിയില്‍ നിന്ന് വിവിധസ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലാണ് കുറവുണ്ടായത്. ജൂണ്‍ ആറിന് ചേര്‍ന്ന വ്യോമയാന ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘ഡല്‍ഹിയില്‍നിന്ന് ശ്രീനഗര്‍, ലേ, പുനെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെ പരമാവധി ടിക്കറ്റ് നിരക്ക് 14 മുതല്‍ 61 ശതമാനം വരെ കുറച്ചതില്‍ ഞാൻ സന്തുഷ്ടനാണ്. ജൂണ്‍ ആറിനാണ് തീരുമാനമെടുത്തത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും പ്രതിദിന വിമാനനിരക്കുകള്‍ നിരീക്ഷിക്കുന്നുണ്ട്’- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
മാത്രമല്ല വിപണിയിലെ വിവിധ ഘടകങ്ങള്‍ വിലയിരുത്തി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശം വിമാനക്കമ്ബനികള്‍ക്കാണെന്നും പ്രത്യേക അല്‍ഗോരിതം ഉപയോഗിച്ചാണ് നിരക്ക് തീരുമാനിക്കുന്നതെന്നും സിന്ധ്യ വ്യക്തമാക്കി. കൂടാതെ സ്വകാര്യ വിമാനക്കമ്ബനികള്‍ക്ക് അവരുടേതായ രീതിയില്‍ സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും വിവിധ വിഭാഗങ്ങളില്‍ നിരക്ക് ഉയര്‍ത്തുമ്ബോള്‍ വിമാനക്കമ്ബനികള്‍ നിയന്ത്രണം പാലിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.