ന്യൂഡല്‍ഹി: 500 എയര്‍ബസ് എ-320 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി എൻഡിഗോ എയര്‍ലൈൻസ്. ഈ വര്‍ഷമാദ്യം എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയ ഇടപാടിനെ പിന്നിലാക്കുന്ന ഇടപാടാണ് ഇൻഡിഗോ നടത്തിയത്.
എയര്‍ബസുമായി ഒരു വിമാനക്കമ്ബനി ഒറ്റയടിക്ക് ഇത്രയേറെ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത് ആദ്യമാണെന്ന് ഇൻഡിഗോ അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ സര്‍വിസുകള്‍ നടത്തി വിമാന യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. പാരീസ് എയര്‍ ഷോയില്‍ ഇന്‍ഡിഗോ ബോര്‍ഡ് ചെയര്‍മാന്‍ വി. സുമന്ത്രന്‍, ഇന്‍ഡിഗോ സി. ഇ. ഒ. പീറ്റര്‍ എല്‍ബേഴ്സ്, എയര്‍ബസ് സി. ഇ. ഒ. ഗില്ലൂം ഫൗറി, എയര്‍ബസിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫിസറും ഇന്റര്‍നാഷണല്‍ മേധാവിയുമായ ക്രിസ്റ്റ്യന്‍ ഷെറര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് 500 വിമാനങ്ങള്‍ക്കുള്ള കരാര്‍ ഒപ്പിട്ടത്.
നിലവില്‍ മുന്നൂറിലധികം വിമാനങ്ങള്‍ ഇന്‍ഡിഗോയുടെ സര്‍വിസിലുണ്ട്. രാജ്യത്തെ 78 കേന്ദ്രങ്ങളെയും 20ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും ഇൻഡിഗോ ബന്ധിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ 500ന് പുറമേ നേരത്തെ 480 വിമാനങ്ങള്‍ക്കും ഇൻഡിഗോ ഓര്‍ഡര്‍ നല്‍കിയിരുന്നു. 2030നും 2035നും ഇടയില്‍ മുഴുവൻ വിമാനങ്ങളും ലഭിക്കുമെന്നാണ് ധാരണ.