ഏഷ്യൻ ഫെൻസിംഗ് ചാമ്ബ്യൻഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രം നേട്ടം കുറിച്ച് ഭവാനി ദേവി.
ചൈനയിലെ വുക്‌സിയില്‍ നടന്ന ചാമ്ബ്യൻഷിപ്പില്‍ വെങ്കല മെഡല്‍ നേടിയാണ് ഭവാനി ദേവിയുടെ അഭിമാന നേട്ടം.ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരത്തെ തോല്‍പ്പിച്ചാണ് ഇന്ത്യയ്‌ക്കായി ഭവാനി ദേവി മെഡല്‍ ഉറപ്പിച്ചത്. എന്നാല്‍ സെമിഫൈനലില്‍ തോറ്റതോടെ മെഡല്‍ നേട്ടം വെങ്കലത്തില്‍ ഒതുങ്ങി. വനിതകളുടെ സാബ്രെ വിഭാഗത്തില്‍ ലോക ഒന്നാം നമ്ബര്‍ മിസാകി എമുറയെ 15-10 എന്ന സ്‌കോറിനാണ് ഭവാനി ദേവി തോല്‍പ്പിച്ചത്. മിസാകിക്കെതിരെ കരിയറിലെ ആദ്യ ജയമാണ് ഭവാനിക്ക് ഇത്.
ഉസ്ബെക് താരത്തിനായിരുന്നു സെമിയില്‍ ജയം. ‘ഏഷ്യൻസില്‍ രാജ്യത്തിനായി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാകുന്നത് മഹത്തായ നിമിഷമായിരുന്നു. മിസാക്കിയെ തോല്‍പ്പിക്കുന്നത് വളരെ വലിയ കാര്യമാണ്, കാരണം അവള്‍ ഏറെ മികച്ചതും സ്ഥിരതയുള്ളതുമായ ഫെൻസറാണ്. കഴിഞ്ഞ ഏഷ്യൻ മത്സരങ്ങളില്‍ മിസാക്കിയോട് 16-ാം റൗണ്ടില്‍ ഞാൻ തോറ്റിരുന്നു. എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു, അത് കൃത്യമായി നടപ്പാക്കാനായി,” -ഭവാനി സ്പോര്‍ട്സ്റ്റാറിനോട് പറഞ്ഞു.
ഭവാനിയുടെ ചരിത്ര നേട്ടത്തെ ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത അഭിനന്ദിച്ചു.’ഇന്ത്യൻ ഫെൻസിംഗിന് ഇത് വളരെ അഭിമാനകരമായ ദിവസമാണ്. മുമ്ബ് ആര്‍ക്കും കഴിയാത്ത നേട്ടമാണ് ഭവാനി ദേവി സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യൻ ചാമ്ബ്യൻഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറാണ് ഭവാനി. രാജ്യത്തെ മുഴുവൻ ഫെൻസിംഗ് ഫ്രറ്റേണിറ്റിയുടെ പേരിലും ഞാൻ അവളെ അഭിനന്ദിക്കുന്നു’- രാജീവ് മേത്ത വാര്‍ത്ത ഏജൻസിയോട് പറഞ്ഞു.
ഏഷ്യൻ ഫെൻസിംഗ് ചാമ്ബ്യൻഷിപ്പിലെ ഭവാനി ദേവിയുടെ നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാനുള്ള വകയുണ്ട്. സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി കേന്ദ്രത്തിലാണ് ഭവാനി ദേവി പയറ്റിത്തെളിഞ്ഞത്. ചെന്നൈ സ്വദേശിയായ സി. ആനന്ദസുന്ദര രാമന്റെയും രമണിയുടെയും മകളാണ് ഭവാനി ദേവി.