ജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ക്കിടയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന പകര്‍ച്ചവ്യാധികളോ രോഗങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.
മുഹമ്മദ് അല്‍ അബ്ദുല്‍ ആലി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ആഭ്യന്തര മന്ത്രാലയം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തീര്‍ഥാടകര്‍ ചൂടിനെ കരുതിയിരിക്കണം. ആവശ്യമായ മുൻകരുതല്‍ എടുക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. സൂര്യപ്രകാശവുമായി നേരിട്ട് സമ്ബര്‍ക്കമില്ലാതിരിക്കുക, യാത്രാവേളയില്‍ ആവശ്യത്തിന് ദ്രാവകങ്ങള്‍ കുടിക്കുക എന്നിവ പാലിക്കണമെന്ന് വക്താവ് തീര്‍ഥാടകരോട്
ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുമായി യോജിച്ച് തീര്‍ഥാടകരുടെ സേവനത്തിനായി ആവശ്യമായ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 32,000ത്തോളം ജീവനക്കാര്‍ ഹജ്ജ് വേളയില്‍ ആരോഗ്യരംഗത്ത് സേവനത്തിനായുണ്ട്. സൗദി അറേബ്യയിലേക്ക് തീര്‍ഥാടകര്‍ എത്തിയ ആദ്യ നിമിഷം മുതല്‍ മുഴുവൻ ആരോഗ്യ സംവിധാനങ്ങളോടുംകൂടി തീര്‍ഥാടകരെ സേവിക്കാൻ ആരോഗ്യമന്ത്രാലയം രംഗത്തുണ്ടെന്നും വക്താവ് പറഞ്ഞു.