Monday, May 6, 2024
HomeKeralaകണ്ണീര്‍ മാത്രം; മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ ചേതനയറ്റ് രാജന്‍, വിങ്ങിപ്പൊട്ടി നാട്

കണ്ണീര്‍ മാത്രം; മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ ചേതനയറ്റ് രാജന്‍, വിങ്ങിപ്പൊട്ടി നാട്

തിരുവനന്തപുരം: മകളുടെ വിവാഹദിവസം അതിദാരുണമായി കൊല്ലപ്പെട്ട വര്‍ക്കല കല്ലമ്ബലം സ്വദേശി രാജന്റെ മൃതദേഹം സംസ്കരിച്ചു.

വൈകിട്ട് നാലരയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരചടങ്ങുകള്‍.

പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ബുധനാഴ്ച വൈകിട്ട് 3.15-ഓടെയാണ് മൃതദേഹം കല്ലമ്ബലം വടശ്ശേരിക്കോണത്തെ വീട്ടിലെത്തിച്ചത്. ബുധനാഴ്ച മകളുടെ വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ തന്നെയായിരുന്നു പൊതുദര്‍ശനവും. വിവാഹാഘോഷം നടക്കേണ്ട പന്തലില്‍ ചേതനയറ്റനിലയില്‍ രാജന്റെ മൃതദേഹം കണ്ട് ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. നടുക്കുന്ന കൊലപാതകവിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍ വൻ ജനാവലിയാണ് വടശ്ശേരിക്കോണത്തെ വീട്ടിലെത്തിയത്.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കല്ലമ്ബലത്തെ വിവാഹവീട്ടില്‍ നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. കല്ലമ്ബലം വടശ്ശേരിക്കോണം സ്വദേശി രാജനാണ് മകളുടെ വിവാഹദിവസം വിവാഹപന്തലില്‍വെച്ച്‌ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. മകളെയും ബന്ധുക്കളെയും ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ രാജനെ നാലംഗസംഘം മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജൻ തല്‍ക്ഷണം മരിച്ചു.

രാജന്റെ മകളുടെ മുൻസുഹൃത്തായ ചിക്കു എന്ന ജിഷ്ണുവിന്റെ നേതൃത്വത്തിലെത്തിയ നാലംഗസംഘമാണ് അതിക്രൂരമായ ആക്രമണവും കൊലപാതകവും നടത്തിയത്. മകളെ തനിക്ക് വിവാഹംചെയ്തുനല്‍കണമെന്ന് ജിഷ്ണു നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ രാജനും കുടുംബവും ഇതിന് തയ്യാറായില്ല. രാജന്റെ മകള്‍ക്കും ജിഷ്ണുവുമായുള്ള ബന്ധത്തിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് ജിഷ്ണുവും സംഘവും വിവാഹദിവസം വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.

വധുവിനെ ലക്ഷ്യമിട്ടാണ് അക്രമിസംഘം അര്‍ധരാത്രി വീട്ടിലെത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് കല്യാണപ്പെണ്ണിനെയും ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെയും അക്രമിസംഘം ക്രൂരമായി മര്‍ദിച്ചു. രാത്രി വീട്ടിലെത്തിയ ജിഷ്ണു വധുവിനെ അടിച്ചുവീഴ്ത്തി മുഖം നിലത്തിട്ട് ഉരച്ചെന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി. മുഖം നിലത്ത് ചേര്‍ത്തുകിടത്തി നിരന്തരം അടിച്ചെന്നും ഇവര്‍ പറയുന്നു. അക്രമം തടയാനെത്തിയ രാജന്റെ ഭാര്യയെയും ബന്ധുക്കളെയും ജിഷ്ണുവിന്റെ സുഹൃത്തുക്കളും മര്‍ദിച്ചു. ഈ സമയം വീട്ടുപരിസരത്ത് മാലിന്യം നിക്ഷേപിക്കാൻ പോയതായിരുന്നു രാജൻ. മകളെയും ബന്ധുക്കളെയും നാലുപേര്‍ മര്‍ദിക്കുന്ന കാഴ്ചയാണ് ബഹളം കേട്ടെത്തിയ രാജൻ കണ്ടത്. അക്രമം തടയാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ മണ്‍വെട്ടി കൊണ്ട് രാജനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ബുധനാഴ്ചയാണ് രാജന്റെ മകളുടെ വിവാഹചടങ്ങുകള്‍ നടത്താൻ തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ വിവാഹസത്കാരവും ഒരുക്കിയിരുന്നു. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ ഒട്ടേറെപേരാണ് സത്കാരത്തില്‍ പങ്കെടുത്തത്. പരിപാടികളെല്ലാം കഴിഞ്ഞ് ബന്ധുക്കള്‍ മടങ്ങിയതിന് പിന്നാലെയായിരുന്നു നാലംഗസംഘം വിവാഹവീട്ടിലേക്ക് ഇരച്ചെത്തി അക്രമം നടത്തിയത്. സംഭവസമയത്ത് രാജനും കുടുംബാംഗങ്ങളും ഏതാനുംചില ബന്ധുക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വിവാഹവീട്ടില്‍ നടന്ന കൊലപാതകത്തില്‍ നാലുപ്രതികളെയും പോലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. മുഖ്യപ്രതി ജിഷ്ണു, സുഹൃത്തുക്കളായ ജിജിൻ, മനു, ശ്യാം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും റൂറല്‍ എസ്.പി. ഡി.ശില്പ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular