ദുബൈ: 52 ഫാല്‍ക്കണുകളെ കൂടി യു.എ.ഇ സ്വതന്ത്രമാക്കി. കസാഖ്സ്താനിലെ കാരഗണ്ട കാടുകളിലാണ് ഇവയെ വെള്ളിയാഴ്ച രാവിലെ തുറന്നുവിട്ടത്.
വംശനാശ ഭീഷണി നേരിടുന്ന ഫാല്‍ക്കണുകളുടെ അതിജീവനത്തെ സഹായിക്കുന്നതിനായി 30 വര്‍ഷം മുമ്ബ് രൂപം നല്‍കിയ ശൈഖ് സായ്ദ് ഫാല്‍ക്കണ്‍ സ്വതന്ത്ര പ്രോഗ്രാമിന്‍റെ ഭാഗമായാണ് നടപടി. അബൂദബിയിലെ പരിസ്ഥിതി ഏജൻസിയുടെ മേല്‍നോട്ടത്തിലായിരുന്നു സ്വതന്ത്രമാക്കല്‍.
പക്ഷികളെ തുറന്നുവിടുന്നതിന് മുന്നോടിയായി ഏജൻസി ഇവക്ക് വൈദ്യപരിശോധനയും പരിശീലനവും പൂര്‍ത്തിയാക്കിയിരുന്നു. ഫാല്‍ക്കണുകളുടെ ശരീരത്തില്‍ പ്രത്യേക തിരിച്ചറിയല്‍ മോതിരവും ഇലക്ട്രോണിക് ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 11 ഫാല്‍ക്കണുകളില്‍ അതിജീവന നിരക്ക്, വ്യാപനം, പരമ്ബരാഗതമായ ദേശാന്തരഗമനം നടത്തുന്ന വഴികള്‍ എന്നിവ നിരീക്ഷിക്കുന്നതിന് സോളാറില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനവും ഘടിപ്പിച്ചിരുന്നു.
ഫാല്‍ക്കണുകള്‍ക്ക് യോജിച്ച സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും, പുനരധിവാസം, പരിശീലനം, സ്വതന്ത്രമാക്കല്‍, മുന്നൊരുക്കങ്ങളുടെ രൂപം എന്നിവ വികസിപ്പിക്കുന്നതിനായി ശാസ്ത്രീയ വിവരങ്ങള്‍ ഇവ ശേഖരിക്കും. കാരഗണ്ട മേഖല ഇവയുടെ ആവാസ വ്യവസ്ഥക്ക് യോജിച്ചതാണെന്ന് മുമ്ബ് ശേഖരിച്ച വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് അബൂദബിയിലെ ഏജൻസി പറഞ്ഞു.
ഫാല്‍ക്കണുകളുടെ വളര്‍ച്ചക്ക് അത്യാവശ്യമായ ഇരകള്‍ക്ക് ജീവിക്കാനുള്ള പര്‍വതങ്ങളും സമതലങ്ങളും ഫാല്‍ക്കണുകളെ സ്വതന്ത്രമാക്കാനുള്ള അനുയോജ്യമായ സ്ഥലം കസാഖ്സ്താൻ നല്‍കുന്നുണ്ട്.
അതേസമയം, ശൈഖ് സായിദ് ഫാക്കല്‍ സ്വതന്ത്ര പ്രോഗ്രാം വഴി ഇതുവരെ 2,211 ഫാല്‍ക്കണുകളെയാണ് സ്വതന്ത്രമാക്കിയത്. ഇതില്‍ 14ാം തവണയാണ് കസാഖ്സ്താനെ തിരഞ്ഞെടുക്കുന്നത്. 293 സകേര്‍ ഫാല്‍ക്കണുകളും 618 പെരിഗ്രീൻ ഫാല്‍ക്കണുകളും ഉള്‍പ്പെടെ 911 ഫാല്‍ക്കണുകളെയാണ് കസാഖ്സ്താനില്‍ മാത്രം സ്വതന്ത്രമാക്കിയത്.
കസാഖ്സ്താൻ കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള വനം, വന്യജീവി കമ്മിറ്റിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞ മേയ് അഞ്ച്, ആറ് തീയതികളില്‍ 23 പെരിഗ്രീൻ ഫാല്‍ക്കണുകളേയും 29 സകേര്‍ ഫാല്‍ക്കണുകളേയും കാരഗണ്ടയില്‍ തുറന്നുവിട്ടിരുന്നു.