മനാമ: ഫെഡറേഷൻ ഇന്റര്‍നാഷനല്‍ ഡി വോളിബാള്‍ സംഘടിപ്പിക്കുന്ന അണ്ടര്‍ 21 പുരുഷന്മാരുടെ ലോക വോളിബാള്‍ ചാമ്ബ്യൻഷിപ് ഇന്ന് ബഹ്റൈനില്‍ തുടങ്ങും.
16 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ഇത് നാലാം തവണയാണ് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത്. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ബഹ്‌റൈൻ ഇന്ന് തുനീഷ്യയെ നേരിടും.ബഹ്‌റൈൻ വോളിബാള്‍ അസോസിയേഷൻ ഹാളിലാണ് മത്സരങ്ങള്‍.
ഇറാനും തായ്‌ലൻഡുമാണ് പൂള്‍ എയിലെ ടൂര്‍ണമെന്റില്‍ മാറ്റുര മറ്റു രണ്ടു ടീമുകള്‍. പൂള്‍ ബിയില്‍, നിലവിലെ ചാമ്ബ്യന്മാരായ ഇറ്റലിക്കു പുറമെ ബ്രസീല്‍, ഈജിപ്ത്, മെക്‌സിക്കോ ടീമുകളാണുള്ളത്. ഇന്ത്യ, പോളണ്ട്, ബള്‍ഗേറിയ, കാനഡ എന്നിവ പൂള്‍ സിയിലും അര്‍ജന്റീന, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, യുനൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്) എന്നിവ പൂള്‍ ഡിയിലും മത്സരിക്കും.
രണ്ടാം റൗണ്ട് മത്സരങ്ങള്‍ 11ന് ആരംഭിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു ടീമുകള്‍ രണ്ടാം റൗണ്ടിലെത്തും. സെമിഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 15ന് നടക്കും. 16 നാണ് ഫൈനല്‍. എല്ലാ ദിവസവും മത്സരങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആൻഡ് സ്‌പോര്‍ട്‌സ് (എസ്.സി.വൈ.എസ്) ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്‌റൈൻ ഒളിമ്ബിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ലോക ചാമ്ബ്യൻഷിപ്. മത്സരത്തില്‍ പങ്കെടുക്കാനുള്ള ടീമുകള്‍ എത്തിത്തുടങ്ങി.
കാണികള്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് ടൂര്‍ണമെന്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നതു വഴി ബഹ്റൈന് ലോകശ്രദ്ധ ലഭിക്കുമെന്നും സ്പോര്‍ട്സ് ടൂറിസ്റ്റുകളുടെ പ്രവാഹം സാമ്ബത്തികരംഗത്തിന് ഊര്‍ജം പകരുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍.