അജ്മാനിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മോഷണസംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.
അജ്മാനിലെ ഗോള്‍ഡ് സൂക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ നിന്നാണ് 11 ലക്ഷം ദിര്‍ഹത്തിലേറെ വിലമതിക്കുന്ന സ്വര്‍ണവും നാല്‍പതിനായിരം ദിര്‍ഹവും മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷണം നടന്ന വിവരം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ പ്രതികളെ അജ്മാന്‍ പൊലീസ് അറസ്റ്റ്ചെയ്തു.
അറബ് വംശജരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സെൻട്രല്‍ ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിച്ച അലാറം പ്രവര്‍ത്തന രഹിതമായത് മോഷണത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചതായി സ്ഥലത്തെത്തി കട പരിശോധിച്ച പൊലീസ് വ്യക്തമാക്കി.
പൊലീസ് കുറ്റാന്വേഷണ വിഭാഗം നടത്തിയ ദ്രുതഗതിയിലുള്ള പരിശോധനയില്‍ ഒന്നാം പ്രതിയെ ഷാര്‍ജയില്‍ നിന്നും രണ്ടാം പ്രതിയെ അജ്മാനിലെ റുമൈല പ്രദേശത്ത് നിന്നും മൂന്നാം പ്രതിയെ അജ്മാനിലെ തന്നെ വ്യാവസായിക മേഖലയില്‍ നിന്നും പൊലീസ് പിടികൂടി.
പലതവണ വസ്ത്രം മാറ്റിയും മുഖംമൂടി ധരിച്ചും പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. മോഷണക്കുറ്റം സമ്മതിച്ച പ്രതികള്‍ മോഷണ മുതല്‍ തങ്ങള്‍ക്കിടയില്‍ വീതം വെച്ചതായും പൊലീസിനോട് സമ്മതിച്ചു.