മുംബയ്: ഏഷ്യാ കപ്പ്, ലോകകപ്പ് വേദികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തിടെയായി ക്രിക്കറ്റ് ലോകത്ത് സജീവമാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിന് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ഇപ്പോഴിതാ വിഷയത്തില്‍ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.
പാകിസ്ഥാൻ കായിക മന്ത്രി പുതിയൊരു പ്രസ്‌താവന നടത്തിയതാണ് വീണ്ടും വിവാദങ്ങള്‍ക്ക് തിരിതെളിക്കുന്നത്.
ഏഷ്യാ കപ്പ് ന്യൂട്രല്‍ വേദിയില്‍ വച്ചുതന്നെ നടത്തണമെന്ന് ബി സി സി ഐ വാശി പിടിക്കുകയാണെങ്കില്‍ പാക് ടീം ലോകകപ്പ് കളിക്കുന്നതിനായി ഇന്ത്യയിലേയ്ക്ക് വരില്ലെന്ന് പാക് കായിക മന്ത്രി പറഞ്ഞു. ‘ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് എന്റെ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നതിനാല്‍, ഇന്ത്യ തങ്ങളുടെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍തന്നെ വേണമെന്നാവശ്യപ്പെട്ടാല്‍ നമ്മളും ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങളില്‍ ഇതേ കാര്യം തന്നെ ആവശ്യപ്പെടും’- മന്ത്രി വ്യക്തമാക്കി.
ലോകകപ്പില്‍ പാക് ടീം പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ഒരു കമ്മിറ്റിയ്ക്ക് രൂപം കൊടുത്തതിന് തൊട്ടുപിന്നാലെയാണ് പാക് കായിക മന്ത്രിയുടെ പ്രസ്‌താവന.
‘പ്രശ്‌നത്തെക്കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കും. പ്രധാനമന്ത്രിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഇന്ത്യ കായിക രംഗത്തെ രാഷ്‌ട്രീയ വത്കരിക്കുകയാണ്. അവരുടെ ക്രിക്കറ്റ് ടീമിനെ ഇന്ത്യൻ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇങ്ങോട്ടേയ്ക്ക് അയക്കാത്തതെന്ന് മനസിലാകുന്നില്ല. മുൻപ് ഇന്ത്യൻ ടീമുകള്‍ ഇവിടെവന്ന് കളിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഫുട്‌ബോള്‍, ഹോക്കി, ചെസ് ടീമുകള്‍ ഇന്ത്യയിലെ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. സുരക്ഷാ കാരണങ്ങള്‍ ഒഴിവുകഴിവുകള്‍ മാത്രമാണ്’- കായിക മന്ത്രി എഹ്‌സാൻ മസാരി കുറ്റപ്പെടുത്തി.