യുഎസിൽ പണപ്പെരുപ്പം ജൂൺ മാസത്തിൽ ഗണ്യമായി കുറഞ്ഞുവെന്നു ബുധനാഴ്ച പുറത്തു വന്ന കണക്കുകൾ കാണിക്കുന്നു. ഫെഡറൽ റിസെർവിന് 16 മാസം മുൻപാരംഭിച്ച പലിശ നിരക്ക് കൂട്ടൽ ഉൾപ്പെടെയുള്ള കർശന നടപടികൾക്കു തത്കാലം വിരാമം കുറിക്കാം എന്ന സൂചന.
ജൂണിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്സിൽ ഉണ്ടായ വർധന 3% ആണ്. മേയിൽ 4% ആയിരുന്നു. കഴിഞ്ഞ സമ്മറിൽ 9% ആയിരുന്നു. കോർ ഇൻഡക്സ് മേയിൽ 5.3% ആയിരുന്നത് ജൂണിൽ 4.8% ആയി. 5% ആണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ധന വിലയിൽ ഉണ്ടായ വമ്പിച്ച കുറവ് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ശ്രമങ്ങളിൽ വലിയ പിന്തുണയായി.
പുതിയ റിപ്പോർട്ടിൽ വൈറ്റ് ഹൗസ് ആഹ്‌ളാദം കൊണ്ടു. “ബൈഡണോമിക്ക്‌സ് പ്രവർത്തിക്കുന്നു,” പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഫെഡറൽ റിസർവ് ഇനി കടുത്ത നടപടികളിലേക്കു കടക്കില്ല എന്ന പ്രതീക്ഷയിൽ നിക്ഷേപകർ ഉഷാറായപ്പോൾ സ്റ്റോക്കുകൾ കുതിച്ചു കയറി. നിരന്തരമായ വിലക്കയറ്റം സ്റ്റോക്ക് മാർക്കറ്റുകളിൽ നല്ല വാർത്തയല്ല. ഫെഡ് നടപടികൾ പ്രതീക്ഷിക്കുമ്പോൾ നിക്ഷേപകർ അറച്ചു നിൽക്കും. വിമാന യാത്രാ നിരക്കുകൾ ജൂണിൽ 8.1% കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു. വാഹനവിലകളിലും കുറവുണ്ടായി. വാടക നിരക്കുകളും കുത്തനെ ഇടിയുന്നുണ്ട്. അത് വരും മാസങ്ങളിലും തുടരും എന്നാണ് പ്രതീക്ഷ.
എന്നാൽ വിലക്കയറ്റം പതിവിലും മേലെയാണെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി പറയുന്നത്. “ഫെഡറൽ റിസർവിന്റെ ലക്ഷ്യത്തെക്കാൾ ഇരട്ടിയിൽ നിൽക്കുന്ന വിലക്കയറ്റം അമേരിക്കൻ ജനതയ്ക്കു നേട്ടമാവുന്നില്ല,” റെപ്. ജെയ്‌സൺ സ്മിത്ത് (മിസൂറി) പറഞ്ഞു.