ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് സംഘത്തെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പ് സമയമായതിനാല്‍ യുവസംഘത്തെയാണ് ബി.സി.സി.ഐ ചൈനയിലേക്ക് അയക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് നയിക്കുന്ന സംഘത്തില്‍ സീനിയര്‍ താരങ്ങളൊന്നുമില്ല. സഞ്ജു സാംസണും ടീമില്‍ ഇടംലഭിച്ചിട്ടില്ല.
ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്ന സൂചനയാണ് ബി.സി.സി.ഐ നല്‍കുന്നത്. സ്റ്റാൻഡ് ബൈ ആയെങ്കിലും ടീമിനൊപ്പം താരമുണ്ടാകും. ലോകകപ്പിന് പരിഗണിക്കുന്ന സീനിയര്‍ താരങ്ങളും ദേശീയ ടീമിന്റെ ഭാഗമായ യുവതാരങ്ങളൊന്നുമില്ലാതെയാണ് 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള സംഘത്തെ പ്രഖ്യാപിച്ചത്. റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കെല്ലാം ദേശീയ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ദീപക് ഹൂഡ പകരക്കാരുടെ പട്ടികയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അര്‍ശ്ദീപ് സിങ്ങും ആവേശ് ഖാനും പ്രധാന സീമര്‍മാരായി ടീമില്‍ ഇടംപിടിച്ചതും ശ്രദ്ധേയമാണ്. ഇരുവരും ലോകകപ്പ് സംഘത്തിലുണ്ടാകില്ലെന്നു വ്യക്തമായിരിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ ലോകകപ്പില്‍ ഇന്ത്യൻ ബൗളിങ് ആക്രമണം നയിക്കാൻ മുന്നിലുണ്ടാകുമെന്ന സൂചനയാണ് അജിത് അഗര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ ടീം നല്‍കുന്നത്. രവി ബിഷ്‌ണോയ് മാത്രമാണ് ഏക സ്‌പെഷലിസ്റ്റ് സ്പിന്നര്‍.
ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് സ്‌ക്വാഡ്: ഋതുരാജ് ഗെയ്ക്ക്‌വാദ്(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാള്‍, രാഹുല്‍ തൃപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, അര്‍ശ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിംറാൻ സിങ്(വിക്കറ്റ് കീപ്പര്‍).
സ്റ്റാൻഡ് ബൈ: യാഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശൻ.