പാരിസ്: ഇന്ത്യയുമായി ചേര്‍ന്ന് അത്യാധുനിക ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനൈൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദര്‍ശനവേളയില്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ നീക്കം. ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചര്‍, ഫ്രഞ്ച് നാഷണല്‍ അസംബ്ലി പ്രസിഡന്റയാല്‍ ബ്രോണ്‍-പിവെറ്റ്, പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി ധാരണയുണ്ടായതെന്നും ഇമ്മാനുവല്‍ ലെനൈൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 13, 14 തീയതികളിലാണ് ഫ്രഞ്ച് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനവേളയില്‍ പ്രതിരോധം ഉള്‍പ്പെടെ എല്ലാ തന്ത്രപ്രധാന മേഖലയിലും പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും ലെനൈൻ പറഞ്ഞു.
പുതിയ സൈനിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വസത്തിന്റെയും ശക്തമായ പങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ് പ്രധാനമന്ത്രിയുടെ പാരീസ് സന്ദര്‍ശനമെന്നും അംബാസഡര്‍ ലെനൈൻ പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സില്‍ ജൂലൈ 13-ന് ഫ്രാൻസില്‍ നിന്നും 26 റാഫേല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോര്‍പീൻ അന്തര്‍വാഹിനികളും വാങ്ങാൻ അനുമതി നല്‍കിയിരുന്നു.