കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ.
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നതിന് പിന്നാലെയാണ് പ്രതികരണം.
‘വളരെ ശുഭപ്രതീക്ഷയാണ്. യാതൊരു സംശയവുമില്ല. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം. ഉമ്മൻ ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനെയും ജനങ്ങള്‍ സ്വീകരിച്ച് കഴിഞ്ഞു. ഇനി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.’ – മറിയ ഉമ്മൻ പറഞ്ഞു.
കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ എട്ട് മണിക്ക് തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അല്‍പം വൈകി. 7.45 ഓടെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കോളേജിലെ സ്‌ട്രോംഗ് റൂം തുറന്നത്.
20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ് എണ്ണുന്നത്. 74 കൗണ്ടിംഗ് ഉദ്യോഗസ്ഥരാണുള്ളത്. കൗണ്ടിംഗ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി എ പി എഫ് അംഗങ്ങളെയും സായുധ പൊലീസ് ബറ്റാലിയനെയും വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് നിലംതൊടാൻ പോലും സാധിച്ചിട്ടില്ല. ശോകമൂകമായിരിക്കുകയാണ് ബിജെപി ക്യാമ്ബ്. എല്‍ഡിഎഫിനും അടിപതറിയിരിക്കുകയാണ്. കഴിഞ്ഞ തവണ ജെയ്‌ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയത്.